ഇസ്ലാമാബാദ് ; അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിനും എന്ന് പറഞ്ഞ് മറ്റ് രാജ്യങ്ങളിൽ നിന്ന് പണം കടം വാങ്ങി ഭീകരരെ വളർത്തുന്ന പാകിസ്താനെ നാണം കെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്. പാകിസ്താനിലെ രാഷ്‌ട്രീയക്കാരും നേതാക്കന്മാരും സ്വിസ് ബാങ്കിൽ കോടികൾ നിക്ഷേപിച്ചിരിക്കുന്നതായി കണ്ടെത്തി. സ്വിസ് ബാങ്കിലെ 600 അക്കൗണ്ടുകൾ 1400 പാക് പൗരന്മാരുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാഷ്‌ട്രീയ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടും.
സ്വിറ്റ്സർലാന്റിലെ നിക്ഷേപ ബാങ്കിംഗ് സംരംഭമായ ക്രെഡിറ്റ് സ്വിസിയാണ് ഈ വിവരം പുറത്തുവിട്ടത്. പാക് സ്വേച്ഛാധിപതിയായിരുന്ന സിയാ ഉൾ ഹക്കിന്റെ അടുത്ത അനുയായിയും ഐഎസ്‌ഐ മുൻ തലവനുമായ ജനറൽ അക്താർ അബ്ദുർ റഹ്മാൻ ഖാനും ഈ പട്ടികയിൽ ഉണ്ട്. 1988 ലെ വിമാനാപകടത്തിൽ രണ്ട് പേരും മരിച്ചിരുന്നു. സോവിയറ്റ് യൂണിയനെതിരെയുള്ള പോരാട്ടത്തിൽ അഫ്ഗാനിലെ മുജാഹിദ്ദീൻ ഭീകരരെ സഹായിക്കാൻ അമേരിക്കയിൽ നിന്ന് കോടിക്കണക്കിന് ഡോളറുകളാണ് റഹ്മാൻ ഖാൻ വാങ്ങിയത്.
1985 ൽ അക്തറിന്റെ മൂന്ന് മക്കളുടെ പേരിലാണ് സ്വിസ് ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചത്. ഇപ്പോഴത് 3.7 മില്യൺ യുഎസ് ഡോളറായി വളർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
4.42 മില്യൺ സ്വിസ് ഫ്രാങ്കാണ് പാകിസ്താൻ പൗരന്മാർ സ്വിസ് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ രാഷ്‌ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് സമയത്ത് സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ളതായി നാമനിർദ്ദേശ പത്രികയിൽ സൂചിപ്പിച്ചിട്ടില്ല. ഈ അക്കൗണ്ടുകളെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments