ഇസ്ലമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചാനൽ സംവാദം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വളരെ വഷളായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചാനൽ ചർച്ചയിലൂടെ പരിഹരിക്കാനായാൽ വലിയ മുന്നേറ്റമാകും ഉണ്ടാവുകയെന്ന് ഇമ്രാൻ ഖാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. റഷ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് റഷ്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ പ്രസ്താവന.
പാകിസ്താനിലെ വ്യാപാര മേഖല ദിനംപ്രതി താഴ്ന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും രക്ഷപെടാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുമായി പ്രശ്നങ്ങളുള്ളതിനാൽ ആ രാജ്യവുമായുള്ള വ്യാപാരവും കുറവാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോൾ പിരിമുറുക്കം നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദത്തിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാര ബന്ധം പരിമിതമാണ്. കച്ചവടങ്ങൾ രാജ്യത്ത് പൊതുവെ കുറവാണ്. ഇത് സാമ്പത്തിക പ്രതിസന്ധി കൂട്ടുന്നു. അതിനാൽ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഇമ്രാൻ ഖാന്റെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാകിസ്താനുമായി ഇന്ത്യയ്ക്ക് യാതൊരു ബന്ധവുമില്ല. ഭീകരവാദവും വിദ്വേഷവും അക്രമവും ഇല്ലാത്ത അന്തരീക്ഷം എന്നുണ്ടാകുന്നോ അന്ന് ഒരു സാധാരണ അയൽക്കാരനെപ്പോലെ ഇസ്ലാമാബാദുമായി ബന്ധം സ്ഥാപിക്കുമെന്ന് ഇന്ത്യ പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള വ്യാപാരബന്ധം രാജ്യത്തിന് പ്രയോജനം നൽകുമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് പറഞ്ഞിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾക്ക് സംരക്ഷിത താവളമൊരുക്കിയതിനെ തുടർന്ന് പാകിസ്താനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുമായി വ്യാപരബന്ധം ആഗ്രഹിക്കുവെന്ന തരത്തിൽ പ്രതികരണങ്ങൾ വരുന്നത്. അതേസമയം റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് പാകിസ്താൻ. 33 വർഷത്തിന് ശേഷമാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്.
Comments