വാഷിംഗ്ടൺ: റഷ്യ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചെന്ന രൂക്ഷ വിമർശനവും ഒപ്പം മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്‌നിലെ വിമത മേഖലകളിലൂടെ സൈന്യത്തെ അതിർത്തി കടത്തിയ പുടിന്റെ നടപടി നീതീകരിക്കാനാവാത്തതെന്നും ബൈഡൻ മുന്നറിയിപ്പു നൽകി. റഷ്യയുടെ നീക്കത്തിനെതിരെ അന്താരാഷ്‌ട്രതലത്തിൽ സാമ്പത്തിക വാണിജ്യ ഉപരോധം വേണമെന്നും അമേരിക്ക ലോകരാഷ്‌ട്രങ്ങളോട് അഭ്യർത്ഥിച്ചു. യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം നടപ്പാക്കാനാണ് ഒരുങ്ങുന്നത്.
ഇതിനിടെ റഷ്യൻ സൈന്യം അതിർത്തി കടന്നു എന്നകാര്യം മോസ്‌കോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ രാജ്യത്തിന് പുറത്ത് സൈനിക നടപടിയാകാം എന്ന സുപ്രധാന തീരുമാനം റഷ്യൻ പാർലമെന്റ് എടുത്തു എന്നത് യുദ്ധത്തിനുള്ള ആഹ്വാനമാണെന്നും അന്താരാഷ്‌ട്ര പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ചയായി വിമത സൈനികരെ ഉപയോഗിച്ച് കനത്ത ഷെല്ലാക്രമണമാണ് യുക്രെയ്‌നിന്റെ ജനവാസ മേഖലയിലേക്ക് നടത്തിക്കൊണ്ടിരുന്നത്. ഒരു സൈനികൻ വധിക്കപ്പെട്ട ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.
യുക്രെയ്‌നിന്റെ അതിർത്തിമേഖലയിലെ ഡോണിയാസ്‌കിനേയും ലുഹാൻസ്‌കിനേയും സ്വതന്ത്ര ഭൂവിഭാഗമെന്ന നിലയിൽ അംഗീകരിച്ചുകൊണ്ടുള്ള പുടിന്റെ പ്രമേയത്തെ നാറ്റോയും അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും നിശിതമായി വിമർശിച്ചിരുന്നു. ഉപരോധത്തിന്റെ ഭാഗമായി അമേരിക്ക എല്ലാ സാമ്പത്തിക വാണിജ്യ ബന്ധങ്ങളും മരവിപ്പിച്ചു. അന്താരാഷ്‌ട്ര ഓഹരിരംഗത്ത് റഷ്യൻ കമ്പനികളിൽ നിക്ഷേപിക്കരുതെന്ന അഭ്യർത്ഥനയും ബൈഡൻ നടത്തി. ഇതിന് പുറമേ ജർമ്മനി റഷ്യയിലേക്കുള്ള വാതക പൈപ്പ് ലൈൻ പണികൾ താൽക്കാലികമായി നിർത്തി വച്ചിട്ടുണ്ട്.
Comments