അലഹബാദ്: കുട്ടിയെ ദത്തെടുത്തുന്നതിന് വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 1956ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് അനുസരിച്ച് അച്ഛനോ, അമ്മയ്‌ക്കോ ഒറ്റയ്‌ക്കായും കുഞ്ഞിനെ ദത്തെടുക്കാം. ട്രാൻസ്‌ജെൻഡേഴ്‌സിനും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് വിവേക് വർമ്മ, ജസ്റ്റിസ് ഡോ കൗശൽ ജയേന്ദ്ര താക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ട്രാൻസ്ജെൻഡർ റിന കിന്നറും ഭാര്യയും സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദത്തെടുക്കാനുള്ള ആഗ്രഹം ചിൽഡ്രൺസ് ഹോമിൽ അറിയിച്ചപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും നിരസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇവർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ സർട്ടിഫിക്കറ്റിനായി രജിസ്ട്രാറിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും റിന കോടതിയെ അറിയിച്ചു.
2000 ഡിസംബർ 16ന് വാരണാസിയിലെ അർദാലി ബസാറിലെ മഹാബീർ മന്ദിറിൽവെച്ചാണ് തങ്ങൾ വിവാഹിതരായത്. കുഞ്ഞിനെ ദത്തെടുത്ത് വളർത്തണമെന്ന് ആഗ്രഹമുണ്ടെന്നും വിവാഹ സർട്ടിഫിക്കറ്റ് കൈവശമില്ലെന്നും റിന കോടതിയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ട്രാൻസ് ജെൻഡേഴ്‌സിനും കുട്ടികളെ ദത്തെടുക്കാനുള്ള എല്ലാ അവകാശമുണ്ടെന്നും വിവാഹ സർട്ടിഫിക്കറ്റ് അതിന് നിർബന്ധമല്ലെന്നും കോടതി അറിയിച്ചത്.
Comments