ബംഗളുരു: ബജ്‌രംഗദൾ പ്രവർത്തകനായ ഹർഷയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും വിദ്വേഷ കമന്റുകൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ‘മാംഗ്ലൂർ മുസ്ലീംസ്’ എന്ന ഫേസ്ബുക്ക് പേജിനെതിരെയും അഡ്മിനെതിരെയും കേസെടുത്ത് പോലീസ്. കർണാടകയിലെ ശിവമോഗയിൽ വച്ചാണ് ഇസ്ലാമിക മതമൗലികവാദികൾ ഹർഷയെ കൊലപ്പെടുത്തിയത്. ഹിന്ദുക്കൾക്കെതിരേയും ഹിന്ദു രാഷ്‌ട്രീയ നേതാക്കൾക്കെതിരേയും ഈ പേജിൽ നിന്നും നിരന്തരമായി വിദ്വേഷ കമന്റുകൾ വന്നിരുന്നു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ ഈ പേജിലെ പലരും ചില നീക്കങ്ങൾ നടത്തിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഹർഷ കൊല്ലപ്പെട്ടതിന് പിന്നാലെ തെരുവുപട്ടിയെ കൊന്നുവെന്നാണ് പേജിൽ വാർത്ത വന്നത്. ഹർഷ വിശുദ്ധ മുഹമ്മദിനെ കളിയാക്കിയെന്നും അത്തരക്കാർക്കെല്ലാം ഈ വിധിയായിരിക്കുമെന്നുമാണ് ഇവർ അവകാശപ്പെട്ടുന്നത്. ഈ പേജിലെ വിദ്വേഷ കമന്റുകൾക്കെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം നടത്തിയ ശേഷം പോലീസ് കേസെടുത്തത്. കേസിൽ ഉൾപ്പെട്ടവർക്കതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി മാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ എൻ.ശശി കുമാർ വ്യക്തമാക്കി.
നിരവധി വ്യാജ വാർത്തകളും ഈ പേജിൽ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. സാമൂഹിക സംഘർഷം വളർത്തുന്ന രീതിയിലാണ് ഇതിലെ ഓരോ കാര്യങ്ങളും. പേജിന്റെ ഭാഗമായ ഓരോരുത്തരെ കുറിച്ചും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments