കീവ്: റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 137 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. സൈനികരും സാധാരണക്കാരും ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്. നൂറുക്കണക്കിന് പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചയോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് യുക്രെയ്ൻ പ്രസിഡന്റ് ഇക്കാര്യം സ്ഥിരീകരിച്ചത്.
യുദ്ധത്തിൽ ജീവൻ പൊലിഞ്ഞവരെ ‘നായകർ’ എന്നും സെലൻസ്‌കി അഭിസംബോധന ചെയ്തു. സൈനിക ശക്തിയെ മാത്രമേ ആക്രമിക്കൂവെന്ന റഷ്യയുടെ വാദം തെറ്റാണെന്നും സാധാരണക്കാരും ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും സെലൻസ്‌കി അറിയിച്ചു. പലയിടത്തും യുക്രെയ്ൻ ജനങ്ങൾ പെട്ടുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ജനങ്ങൾ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തി ശാന്തമായ അന്തരീക്ഷത്തെയും പ്രദേശത്തെയും സൈന്യത്തിന്റെ അധീനതയിലാക്കുകയാണ് റഷ്യ. അത് തെറ്റാണെന്നും മാപ്പർഹിക്കുന്നതല്ലെന്നും സെലൻസ്‌കി വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു.
വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ യുക്രെയ്‌നിലെ ഒഡേസ മേഖലയിലെ സ്മിനി ദ്വീപിലുള്ള എല്ലാ അതിർത്തി കാവൽക്കാരും കൊല്ലപ്പെട്ടുവെന്നും സെലൻസ്‌കി അറിയിച്ചു. സ്മിനി ദ്വീപ് റഷ്യ പിടിച്ചടക്കിയതായി യുക്രെയ്‌നിന്റെ അതിർത്തി രക്ഷാസേന കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
Comments