മോസ്‌കോ: ബ്രിട്ടീഷ് വിമാനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി റഷ്യ. റഷ്യയുടെ വിമാനത്താവളങ്ങളിലേക്ക് വരുന്ന യുകെയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും ഇതോടെ നിർത്തലാക്കി. യുകെ വ്യോമയാന മന്ത്രാലയത്തിന്റെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള മറുപടിയാണ് ഈ നീക്കമെന്ന് റഷ്യ പ്രതികരിച്ചു.
റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്റോഫ്‌ളോട്ട് ബ്രിട്ടനിൽ ഇറങ്ങുന്നതിനെ യുകെ വിലക്കിയിരുന്നു. മോസ്‌കോയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായിട്ടായിരുന്നു യുകെയുടെ നടപടി. സാധാരണയായി ലണ്ടനിലേക്കും മോസ്‌ക്കോയ്‌ക്കുമിടയിൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളാണ് ബ്രിട്ടീഷ് എയർവേയ്സ് നടത്തിയിരുന്നത്. സേവനങ്ങൾ റദ്ദാക്കിയ വിവരം ഉപഭോക്താക്കളെ അറിയിക്കുകയാണെന്നും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകുമെന്നും ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും എന്നാലിത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്നും ബ്രിട്ടീഷ് എയർലൈൻ അറിയിച്ചു. അതേസമയം റഷ്യൻ സൈന്യം സൈനിക നീക്കം ആരംഭിച്ചതിനെ തുടർന്ന് യക്രെയ്‌നിന്റെ വ്യോമാതിർത്തി വ്യാഴാഴ്ച തന്നെ അടച്ചിരുന്നു.
Comments