മോസ്കോ: യുക്രെയ്നിലെ റഷ്യൻ അധിനിവേശം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ റഷ്യയിലും പ്രതിഷേധം ശക്തമാകുന്നു. ആധുനികതയുടെ പുതിയ ഹിറ്റ്ലർ ആണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെന്ന രൂക്ഷ വിമർശനമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതൽ ഇടങ്ങളിൽ പുടിനെതിരെ ശബ്ദങ്ങൾ ഉയരുകയാണ്. യുക്രെയ്നികളോട് ഒന്നടങ്കം മാപ്പ് അപേക്ഷിച്ചുള്ള പ്ലക്കാർഡുകളും പുടിനെ ഹിറ്റ്ലറായി ചിത്രീകരിച്ച പോസ്റ്ററുകളുമേന്തിയാണ് റഷ്യൻ ജനത തെരുവിലിറങ്ങിയത്.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇരു ഭാഗത്ത് നിന്നും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. പലായനം ചെയ്യാൻ പോലുമാകാതെ നിരവധിയാളുകളാണ് പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയിൽ യുക്രെയ്ൻ ഉരുകുമ്പോൾ പുടിന്റെ ചെയ്തികൾക്ക് യുക്രെയ്നികളോടും മുഴുവൻ ലോകത്തോടും മാപ്പ് അപേക്ഷിക്കുകയാണ് റഷ്യയിലെ ഒരു പറ്റം ആൾക്കാർ.
സിഗ്നേച്ചർ ക്യാമ്പയിനടക്കമാണ് സോഷ്യൽ മീഡിയകളിലൂടെ നടക്കുന്നത്. തുറന്ന കത്തുകളിലൂടെയും നിവേദനങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലെ പോസ്റ്റുകളിലൂടെയും യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് റഷ്യൻ യുവത.
സെന്റ് പീറ്റേഴ്സബർഗിലും ചരിത്രപ്രസിദ്ധമായ ഗോസ്റ്റിനി ഡ്വോർ ഷോപ്പിങ്ങ് ആർക്കേഡിന് പുറത്തും പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്. ഇതുവരെയായി 1,700 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
Comments