കീവ്: അമേരിക്കയുടെ സഹായ വാഗ്ദാനം നിരസിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യുക്രെയ്നിൽ നിന്നും സുരക്ഷിതമായി പോകാൻ സഹായം നൽകാമെന്നായിരുന്നു അമേരിക്കയുടെ വാഗ്ദാനം. എന്നാൽ യുക്രെയ്ൻ വിടില്ലെന്ന് സെലൻസ്കി അമേരിക്കയെ അറിയിച്ചു. അവസാനഘട്ടം വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സെലൻസ്കി ഇപ്പോഴും കീവിൽ തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ട്.
യുക്രെയ്നിൽ ആക്രമണം രൂക്ഷമായതിന് പിന്നാലെ രാജ്യം വിട്ടുവെന്ന പ്രചാരണം തള്ളി സെലൻസ്കി ഇന്നലേയും രംഗത്തെത്തിയിരുന്നു. പെട്രോൾ ബോംബുമായി റഷ്യൻ സൈന്യത്തെ ചെറുക്കാൻ ജനങ്ങൾക്ക് സെലൻസ്കി നിർദ്ദേശം നൽകിയിരുന്നു. 18,000 തോക്കുകൾ പൗരന്മാർക്ക് കൈമാറിയിട്ടുണ്ട്. യുക്രെയ്ൻ സൈന്യത്തിന് കൈമാറാനുള്ള യുഎസിന്റെ ജാവലിൻ ടാങ്ക് വേധ മിസൈലുകൾ എസ്തോണിയയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം റഷ്യൻ സ്വകാര്യ വിമാനങ്ങൾക്ക് ബ്രിട്ടൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത പോളണ്ടും ചെക് റിപബ്ലികും അടച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും വിദേശകാര്യമന്ത്രി സെർജി ലവ്റെവിനും എതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇരുവരുടേയും സ്വത്തുക്കളും മരവിപ്പിക്കും.
Comments