കീവ്: ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം റഷ്യയുടെ ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ നിർമ്മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗിൽ തകർന്നത്. യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകർക്കപ്പെട്ടത്.
കീവിലെ ആന്റനോവ് എയർഫീൽഡിലായിരുന്നു മ്രിയ ഉണ്ടായിരുന്നത്. ഇവിടെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. റഷ്യയ്‌ക്ക് തങ്ങളുടെ മ്രിയ ഇല്ലാതാക്കാൻ കഴിഞ്ഞു. എന്നാൽ തങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായി യൂറോപ്യൻ രാഷ്‌ട്രം എന്ന സ്വപ്നത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് കുലേബ ട്വിറ്ററിൽ കുറിച്ചു.
This was the world’s largest aircraft, AN-225 ‘Mriya’ (‘Dream’ in Ukrainian). Russia may have destroyed our ‘Mriya’. But they will never be able to destroy our dream of a strong, free and democratic European state. We shall prevail! pic.twitter.com/TdnBFlj3N8
— Dmytro Kuleba (@DmytroKuleba) February 27, 2022
‘മ്രിയ’ എന്ന വാക്കിന് യുക്രെയ്‌നിയൻ ഭാഷയിൽ സ്വപ്നം എന്നാണ് അർഥം. 32 വീലുകളും ആറ് എഞ്ചിനുകളുമുള്ള വിമാനമാണ് മ്രിയ. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോർഡ് ഈ വിമാനത്തിനായിരുന്നു. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയായിരുന്നു ആന്റനോവ്.
ഇന്ന് സർവീസിലുള്ള കാർഗോ വിമാനങ്ങൾക്കിടെ ലോകത്ത് ഏറ്റവും കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും മ്രിയയ്‌ക്കാണ്. അതേസമയം, വിമാനത്തിന്റെ ആദ്യ കൊമേഴ്ഷ്യൽ ഫ്‌ലൈറ്റ് 2002ൽ ജർമ്മനിയിൽ നിന്നും ഒമാനിലേയ്‌ക്കായിരുന്നു. നിലവിൽ യുക്രെയ്‌നിലെ ആന്റനോവ് എയർലൈൻസിന്റെ ഉടമസ്ഥതയിലാണ് ഈ പടുകൂറ്റൻ വിമാനം.
English summary: World’s largest cargo aircraft destroyed by Russian air attack















