ന്യൂഡൽഹി: റഷ്യയുടെ ആക്രമണത്തെ കുറിച്ച് യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക അടിയന്തിര സമ്മേളനത്തിന് ആഹ്വാനം ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ നടത്തിയ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടു നിന്നു. ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നപ്പോൾ റഷ്യ പ്രമേയത്തെ എതിർത്തു. 15 അംഗസമിതിയിൽ 11 പേർ അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസാക്കി.
വിഷയത്തിൽ കൗൺസിൽ അവസാനമായി വിളിച്ചു കൂട്ടിയതിന് ശേഷം യുക്രെയ്നിലെ സ്ഥിതി വളരെ മോശമായതിൽ ഖേദമുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു. നയതന്ത്രപരമായല്ലാതെ പ്രശ്നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെലറൂസിൽ നടക്കുന്ന ഇരുപക്ഷത്തിന്റേയും ചർച്ചയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഉത്ഘണ്ഠയുണ്ടെന്നും തിരുമൂർത്തി പറഞ്ഞു. പ്രതികൂലമായ സാഹചര്യം ഇന്ത്യയുടെ ഒഴിപ്പിക്കൽ ദൗത്യത്തേയും ബാധിച്ചു. ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിയ്ക്കുന്നതിനാണ് ഇപ്പോൾ പ്രധാന്യം നൽകുന്നത്. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
1950ന് ശേഷം നടക്കുന്ന പൊതുസഭയുട 11-ാംമത്തെ അടിയന്തിര സമ്മേളനമാണിത്. പ്രത്യേക സമ്മേളനം ചേരുന്നതിനായി വോട്ടെടുപ്പ് നടത്താൻ 15 രാജ്യങ്ങളുടെ സുരക്ഷാ കൗൺസിൽ ഇന്നലെ യോഗം ചേർന്നു. അധിനിവേശത്തിനെതിരായ യുഎൻ പ്രമേയം റഷ്യ വീറ്റോ ചെയ്തതിന് പിന്നാലെയാണിത്.
Comments