കീവ്: റഷ്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് കനത്ത നഷ്ടമാണെന്നും ഞങ്ങളെ ഭയപ്പെടാൻ തുടങ്ങിയെന്നും യുക്രെയ്ന്റെ സായുധസേന. ഫേസ്ബുക്ക് പേജിലാണ് യുക്രെയ്ൻ ഇക്കാര്യം പ്രസ്താവിച്ചത്. സൈനിക-ജനവാസ കേന്ദ്രങ്ങളെന്ന് തരംതിരിവില്ലാതെയാണ് റഷ്യൻ പട്ടാളക്കാർ ആക്രമിക്കുന്നത്. എങ്കിലും അവരുടെ ലക്ഷ്യവും പരിശ്രമങ്ങളും പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും യുക്രെയ്ൻ സേന പ്രതികരിച്ചു.
യുക്രെയ്ൻ ബ്രിഗേഡുകളുടെ പീരങ്കി വെടിവയ്പ്പിലൂടെ നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചിലധികം റഷ്യൻ യുദ്ധവാഹനങ്ങളും അതിനോടൊപ്പമുണ്ടായിരുന്ന റഷ്യൻ പട്ടാളക്കാരെയും നശിപ്പിച്ചുവെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. ‘ശത്രു’ കനത്ത നഷ്ടമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. പ്രചാരണവും യാഥാർത്ഥ്യവും വ്യത്യസ്തമാണെന്ന് ശത്രുക്കൾ മനസിലാക്കുന്നുവെന്നും അധിനിവേശക്കാർ ഞങ്ങളെ ഭയപ്പെട്ട് തുടങ്ങിയെന്നും യുക്രെയ്ൻ സായുധസേനയുടെ പ്രസ്താവനയിൽ പറയുന്നു. റഷ്യൻ സൈന്യം ആരംഭഘട്ടത്തേക്കാൾ ആക്രമണത്തിന്റെ വേഗതയുടെ തോത് കുറച്ചുവെന്നും യുക്രെയ്‌ന്റെ കേന്ദ്രമന്ത്രിമാർ പ്രതികരിച്ചു.
അതേസമയം യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ സ്‌പൈസ് ജെറ്റും വിമാന സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബുഡാപെസ്റ്റിൽ നിന്നാണ് സർവീസുണ്ടാകുക. ഇതിനകം ആറ് രക്ഷാദൗത്യ വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചത്. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഉപരോധങ്ങളുടെയും വിലക്കുകളുടെയും മദ്ധ്യത്തിൽ നിന്നാണ് റഷ്യ ആക്രമണം തുടരുന്നത്.
Comments