തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി യുവതി. മരിച്ച പ്രതിയ്‌ക്കെതിരെ കേസ് നൽകിയ പരാതിക്കാരോട് സംസാരിക്കാൻ മറ്റൊരു പ്രതിയുടെ ഭാര്യ ശ്രമിച്ചപ്പോൾ പോലീസ് ആട്ടിപ്പായിച്ചുവെന്നാണ് ആരോപണം.
പാവപ്പെട്ടവർക്ക് ഈ ലോകത്ത് വിലയില്ലെന്നും പോലീസിലെ ചില ഉദ്യോഗസ്ഥർ എന്നും പണക്കാരുടെ പക്ഷത്താണെന്നും യുവതി പറഞ്ഞു. പോലീസ് നല്ലവരാണെന്ന് കരുതിയാണ് മകളുമൊത്ത് ഓട്ടോ പിടിച്ച് ഇവിടെ വന്നത് പക്ഷേ പോ എന്ന് പറഞ്ഞ് ഞങ്ങളെ ആട്ടിയോടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
നെല്ലിയോട് കുന്നിൽ രാത്രികാലങ്ങളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണ്. പെൺകുട്ടികളുമായി ചിലർ കഞ്ചാവ് ഉപയോഗിക്കാൻ കുന്നിന്റെ മുകളിൽ എത്താറുണ്ട്. സാധാരണക്കാരായ നാട്ടുകാരാണ് ഇവരെ അവിടെ നിന്നും ഓടിക്കുന്നത്. പോലീസ് എത്തിയാൽ പോലും ഒരു നടപടിയും സ്വീകരിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ച ആളുകൾ സാധാരണക്കാരായ പെൺകുട്ടികളെ കയറി പിടിക്കാറുണ്ട്. പരാതിപ്പെട്ടിട്ട് പോലും പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറില്ല എന്ന് യുവതി പറഞ്ഞു.
മരിച്ച സുരേഷിന്റെ കൂടെ അറസ്റ്റിലായ പ്രതിയുടെ ഭാര്യയാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലത്ത് വെച്ച് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ, കഞ്ചാവ് ഉപയോഗിച്ച് സാധാരണക്കാരായ പെൺകുട്ടികളെ കടന്നാക്രമിക്കാൻ ശ്രമിച്ചതിനാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് യുവതി പറയുന്നു. പോലീസിൽ നിന്നും സാധാരണക്കാർ പ്രതീക്ഷിക്കുന്ന നീതി ലഭിക്കുന്നില്ലെന്നും യുവതി വിമർശിച്ചു.
Comments