ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്നും ഇതുവരെ 18,000 ഇന്ത്യക്കാർ അതിർത്തി കടന്നതായി വിദേശകാര്യ മന്ത്രാലയം. മുപ്പത് വിമാനങ്ങളിലായി 6,400 പേർ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂൾ ചെയ്തത്. യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിൽ നിലവിൽ തങ്ങുന്നവരെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരക്കണക്കിന് പേർ മടങ്ങിയെത്താനുണ്ട് എന്നതിനാൽ വരുന്ന 2-3 ദിവസം കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതാണ്. അതേസമയം ഇപ്പോൾ അയൽരാജ്യങ്ങളിലും യുക്രെയ്‌നിലും തങ്ങുന്ന ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് സഹായിക്കുകയും അവർക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന യുക്രെയ്ൻ സർക്കാരിന് നന്ദിയുണ്ടെന്നും അരിന്ദം ബാഗ്ച്ചി പറഞ്ഞു.
20,000 ഇന്ത്യൻ പൗരന്മാരാണ് എംബസിയുടെ നിർദേശത്തെ തുടർന്ന് മടങ്ങിയെത്താൻ രജിസ്റ്റർ ചെയ്തത്. എന്നാൽ രജിസ്റ്റർ ചെയ്യാത്ത അനവധി പേരുണ്ടെന്നാണ് കണ്ടെത്തൽ. ഖാർകീവിൽ ഇപ്പോഴും തുടരുന്ന നൂറുക്കണക്കിന് ഇന്ത്യക്കാരെ തീർച്ചയായും തിരിച്ചെത്തിക്കും. ഏത് ഗതാഗതമാർഗം ഉപയോഗിച്ചും ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
Comments