യുദ്ധമുഖത്ത് കരുണയെന്ന വികാരത്തിനോ മാനുഷികമായ ഇടപെടലിനോയ്‌ക്ക് ‘സ്‌കോപ്പുണ്ടോ’.. ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം നാൾക്കുനാൾ ശക്തിപ്രാപിക്കുമ്പോഴും അവിടെ സഹാതാപത്തിന്റെ കിരണങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് ഈ വീഡിയോ സൂചിപ്പിക്കുന്നത്. യുക്രെയ്‌നികൾക്കിടിയിൽ പെട്ടുപോയ ഒരു റഷ്യൻ സൈനികനാണ് വീഡിയോയിലെ താരം. ഇദ്ദേഹത്തിന് ആഹാരം നൽകി സമാശ്വാസിപ്പിക്കുന്ന യുക്രെയ്ൻ പൗരന്മാരുടെ കരുണ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആഹാരം നൽകിയത് കൂടാതെ റഷ്യൻ പട്ടാളക്കാരന്റെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് ബന്ധപ്പെടാനും അവർ അവസരം നൽകി. കൊടുംതണുപ്പിൽ പ്രദേശവാസികൾ ആഹാരം എത്തിച്ചുനൽകി, വീട്ടിലേക്ക് വിളിക്കാൻ ഫോൺ കൊടുക്കുന്നതാണ് വീഡിയോയുടെ തുടക്കം. വീഡിയോ കോളിൽ പട്ടാളക്കാരൻ തന്റെ അമ്മയോടാണ് സംസാരിക്കുന്നത്.
ചെറുപ്പക്കാരനായ ആ റഷ്യൻ പട്ടാളക്കാരന് ദുഃഖം താങ്ങാനായില്ല. എല്ലാം ശരിയാകും മകനേ എന്നുള്ള അദ്ദേഹത്തിന്റെ അമ്മയുടെ പ്രതികരണം വന്നതോടെ പട്ടാളക്കാരൻ പൊട്ടിക്കരയാൻ തുടങ്ങി..
ഇത് അവരുടെ കുറ്റമല്ല, ഈ യുവാക്കൾ എന്താണ് ഇവിടെ ചെയ്യുന്നതെന്നോ, എന്തിനാണിവിടെ വന്നതെന്നോ അവർക്കറിയില്ല.. പഴയ ഭൂപടമുപയോഗിച്ച് യുക്രെയ്‌നിലേക്ക് കടന്നതുകൊണ്ടാണ് റഷ്യയുടെ യുവപട്ടാളക്കാർക്ക് വഴിതെറ്റിയതെന്നും ഇപ്പോൾ തങ്ങൾക്കിടിയിലേക്ക് എത്തിപ്പെട്ടതെന്നും ചുറ്റും കൂടി നിന്നവർ പ്രതികരിച്ചു.
ഇത്തരത്തിൽ യുക്രെയ്‌നിൽ എത്തിപ്പെട്ട ഒട്ടുമിക്ക റഷ്യൻ സൈനികരും കൗമാരക്കാരാണ്. എന്തിനാണ് ഈ യുദ്ധം നടക്കുന്നതെന്ന് പോലും അറിയാത്ത യുവാക്കളെന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ആദ്യം യുക്രെയ്‌നിലെ ഒരു പ്രാദേശിക ചാനലാണ് വീഡിയോ പുറത്തുവിട്ടത്.. പിന്നീടത് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
Video shared on Ukrainian channels of a captured Russian soldier apparently being fed by locals. The post says he burst into tears when he was allowed to video-call his mother. So many of these troops are just teenagers, with absolutely no clue what this war is really for. pic.twitter.com/oCPUC8cKcO
— Matthew Luxmoore (@mjluxmoore) March 2, 2022
6.6 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയ ദൃശ്യങ്ങൾക്ക് വെറും 42 സെക്കൻഡ് മാത്രമാണ് ദൈർഘ്യം. യുദ്ധമുഖത്തും മനുഷ്യത്വം കൈവിടാത്ത ചിലരുണ്ടെന്നത് തന്നെയാണ് ഇത്തരം ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
Comments