തെറ്റ് കണ്ടാൽ പാർട്ടി തിരുത്തും. പക്ഷെ അത് തെറ്റായിരുന്നു എന്ന് പാർട്ടിക്ക് തോന്നണം. മുൻപ് സ്വീകരിച്ച നിലപാടുകൾ തെറ്റായിരുന്നു എന്ന് പാർട്ടിക്ക് മനസ്സിലാവണമെങ്കിൽ ചുരുങ്ങിയത് പത്ത് വർഷമെങ്കിലും എടുക്കും. ഇതിനു നിരവധി ഉദാഹരണങ്ങൾ കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.
ഒരു കാലത്ത് ആഗോള വൽക്കരണം ആയിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അഥവാ സിപിഎമ്മിന്റെ മുഖ്യ ശത്രു. വിദേശ നിക്ഷേപങ്ങങ്ങളെക്കുറിച്ചോ , വിദേശ സർവ്വകലാശാലകളെക്കുറിച്ചോ പാർട്ടിക്ക് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല . പക്ഷെ പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് അമേരിക്കൻ ചികിത്സ ഒഴിച്ച് കൂടാനാവാതെ വരികയും പാർട്ടി നേതാക്കളുടെ മക്കൾ വിദേശ രാജ്യങ്ങളിൽ പഠനവും, ജോലിയും, ബിസിനസ്സും ആരംഭിച്ചതോടെ പതുക്കെ ചില തിരിച്ചറിവിലേക്ക് പാർട്ടി എത്തുകയാണ് .
നവലിബറൽ സാമ്പത്തിക നയങ്ങളെയും, ആഗോളവൽകരണ ഉദാര വൽക്കരണ നയങ്ങളെയും പുൽകാൻ ഒരുങ്ങുകയാണ് സി പി എം . മുൻപ് സ്വീകരിച്ച നിലപാടുകളിൽ പലതും കലഹരണപ്പെട്ടെന്നാണ് പുതിയ കണ്ടു പിടുത്തം . നവകേരളത്തിനായി പുതിയ നയരേഖയാണ് പാർട്ടി സമ്മേളനത്തിൽ പിണറായി വിജയൻ മുന്നോട്ടു വെയ്‌ക്കുന്നത് .
വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വൽക്കരണം, വിദേശ നിക്ഷേപം, ട്രാക്ടർ അടക്കമുള്ള കാർഷിക യന്ത്രങ്ങളുടെ വിദേശ ഇറക്കുമതി, കമ്പ്യൂട്ടർ സാക്ഷരത, ഇവയെല്ലാം കേരളത്തിൽ കൊണ്ട് വരുന്നതിൽ തെറ്റില്ലെന്നാണ് പാർട്ടിയുടെ പുതിയ നിലപാട്.
പക്ഷേ പാർട്ടി മറന്നു പോകുന്നതോ, പൊതു ജനങ്ങൾ പാർട്ടിയെ ഓർമ്മിപ്പിക്കുന്നതോ ആയ ചിലതുണ്ട് .
പണ്ട് വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വൽക്കരണത്തിനെതിരെയും, സ്വാശ്രയ കോളേജിനെതിരെയും സമരം നടത്തി സിപിഎം കേരളത്തിന്റെ തെരുവിൽ കലാപം നടത്തിയ കാലം. കൂത്ത്പറമ്പിലെ പോലീസ് വെടിവെപ്പ് . അതിന്റെ പേരിൽ കേരളത്തെ കലാപ ഭൂമിയാക്കിയ കാലം . സി പി എം മറന്നാലും കേരളം മറക്കില്ല . എസ് എഫ് ഐ യുടെ സമരം മൂലം എത്രയോ വിദ്യർത്ഥികളാണ് , ഉപരി പഠനം അവസാനിപ്പിച്ചത് ? എത്രയോ വിദ്യാർത്ഥികളാണ് മറ്റു സംസ്ഥനങ്ങളിലേക്ക് പഠനത്തിനായി ചേക്കേറിയത് .
1994ൽ കൂത്തുപറമ്പിൽ, അന്നത്തെ സഹകരണമന്ത്രിയായിരുന്ന എം.വി.രാഘവനെ സ്വാശ്രയ മെഡിക്കൽ കോളജിനെതിരായ സമരത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. പോലീസ് വെടിവയ്പ്പിൽ അന്ന് അഞ്ചു പ്രവർത്തകർ കൊല്ലപ്പെട്ടു. രാഘവനെ കൊലപ്പെടുത്താൻ പാർട്ടി പദ്ധതിയിട്ടുവെന്നും , അതിന്റെ ഭാഗമായാണ് വഴി തടഞ്ഞതെന്നും അന്ന് ആരോപണം ഉയർന്നിരുന്നു . കൂത്ത് പറമ്പ് വെടിവെപ്പിൽ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചു, അതിന്റെ ബലത്തിൽ അധികാരത്തിലേറിയ പാർട്ടി, ആ പാർട്ടി കണ്ണൂരിൽ നിന്ന് തന്നെ മുഖ്യമന്ത്രിക്കസേരയിലേക്ക് സംഭാവന ചെയ്ത പിണറായി വിജയൻ തന്നെ പാർട്ടി സമ്മേളനത്തിൽ , സ്വകാര്യ കോളേജുകൾക്ക് വേണ്ടി വാദിച്ച് നയരേഖ അവതരിപ്പിക്കുന്നത് മറ്റൊരു വിരോധഭാസം .
കേരളം വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത തൊഴിൽ മേഖലകളിലും, യന്ത്രവത്കരണം നടപ്പാക്കുമെന്നും, പഞ്ചായത്തുകൾ തോറും കംപ്യുട്ടർ സാക്ഷരതാ കേന്ത്രങ്ങൾ തുടങ്ങണമെന്നുമൊക്കെയാണ് മറ്റു നയപ്രഖ്യാപനങ്ങൾ. പണ്ട് ട്രാക്ടറിനെതിരെ സമരം ചെയ്തതും, കംപ്യൂട്ടറിനെതിരെ സമരം ചെയ്തതും പാർട്ടി മറന്നാലും ക്യൂബ മുകുന്ദന്മാർ കേരളത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും .പാർട്ടി പറയുന്നത് കേട്ട് സമരത്തിനിറങ്ങി രക്തസാക്ഷികൾ ആയവരും, പോലീസിന്റെ തല്ല് കൊണ്ട് നടുവൊടിഞ്ഞവരുമൊക്കെ നിരവധിയാണ് .
എന്തായാലും പാർട്ടി തിരുത്തലിന്റെ പാതയിൽ ആണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകയും , സ്വാതന്ത്ര്യ ദിനം കരിദിനം ആചരിക്കുകയും ചെയ്ത പാർട്ടി വർഷങ്ങൾ കഴിഞ്ഞാണ് , ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടങ്ങിയത് , അതും ഒരു തിരുത്തൽ ആണ് . തിരുത്താൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും .
കൂത്ത് പറമ്പ് വെടിവയ്പ് പിന്നിട്ട് ഇരുപത്തിയെട്ട് വര്ഷം കഴിഞ്ഞാണ് പാർട്ടി വിദ്യാഭ്യസ മേഖലയിൽ തങ്ങൾക്ക് സംഭവിച്ച തിരുത്ത് എറ്റു പറയുന്നത് . എന്തായാലും നമോ നമസ്തേ രക്ത പതാകെ … എന്ന ഗാനത്തിനൊപ്പം , പുഷ്പനെ അറിയാമോ എന്ന പാട്ടും സഖാക്കൾ ഉച്ചത്തിൽ തന്നെ ഇനിയും പാടുമെന്ന് പ്രതീക്ഷിക്കാം ….














