കീവ്: സംഘർഷം അതിരൂക്ഷമായി നടക്കുന്ന ഖാർകീവ്, സുമി മേഖലകളിൽ നിന്നുൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് യുക്രെയ്‌നിലെ ഇന്ത്യൻ എംബസി. ഒരു ഇന്ത്യൻ പൗരനും സുമി മേഖലയിൽ നിന്ന് രക്ഷപ്പെടാതെ പോകില്ലെന്നും എംബസി അധികൃതർ വ്യക്തമാക്കി.
അതേസമയം എംബസിയുടെ നിർദേശ പ്രകാരം പടിഞ്ഞാറൻ മേഖലയിലേക്ക് എത്തിച്ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ അടക്കമുള്ളവർ ആശങ്കപ്പെടേണ്ടതില്ല. കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കൂ.. കേന്ദ്രസർക്കാർ നിങ്ങളെ വീടുകളിൽ ഉടനെത്തിക്കുമെന്നും യുക്രെയ്‌നിലെ ഇന്ത്യൻ അംബാസിഡർ അറിയിച്ചു.
നാമെല്ലാവർക്കും തീർത്തും പ്രയാസമേറിയ രണ്ട് ആഴ്ചകളാണ് കഴിഞ്ഞുപോയത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലൂടെ മുമ്പ് സഞ്ചരിച്ചവർ വിരളമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ പക്വതയോടെ പെരുമാറിയവരാണ് എല്ലാ ഇന്ത്യൻ പൗരന്മാരും. പ്രത്യേകിച്ച് വളരെ ചെറിയ പ്രായം മാത്രമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ.. നിങ്ങളെയോർത്ത് അഭിമാനമാണ്.. നമ്മോടൊപ്പം പതിനായിരക്കണക്കിന് യുക്രെയ്‌നികളും പ്രതിസന്ധിയിലാണെന്ന് ഓർക്കണം. അതിർത്തി കടക്കാൻ അവരും കാത്തുനിൽക്കുകയാണ്. പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുൾപ്പെടെ ക്ലേശമനുഭവിക്കുകയാണ്. ഒന്നിച്ചുനിന്ന് നാം ഈ ഘട്ടത്തെ മറികടക്കുമെന്നും എംബസി പുറപ്പെടുവിച്ച നിർദേശത്തിൽ പറഞ്ഞു.
Comments