മുംബൈ: യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി പ്രത്യേക വിമാനം മുംബൈയിൽ എത്തി. 182 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്.
ഓപ്പറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നുമുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ഇന്ന് പുലർച്ചെയോടെ എത്തിയത്. വിദ്യാർത്ഥികളെ കേന്ദ്ര സഹമന്ത്രി കപിൽ പാട്ടീൽ സ്വീകരിച്ചു.
ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 13,300 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഖാർകീവ് , പിസോച്ചിൻ നഗരങ്ങളിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഓപ്പറേഷൻ ഗംഗയിലൂടെ 2800 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും.13 വിമാനങ്ങൾ ഇന്ന് രക്ഷാദൗത്യത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
പിസോച്ചിനിലെ രക്ഷാ ദൗത്യം വിജയകരമായിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ശക്തമായ ആക്രമണം നടക്കുന്ന സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളെ സുരക്ഷിതരാക്കാനാണ് ഇനി പ്രധാനമായും ശ്രമിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.വിദ്യാർത്ഥികളോട് കുറച്ച് മണിക്കൂറുകൾ കാത്തിരിക്കാനും എല്ലാവരേയും സുരക്ഷിതരാക്കാമെന്നും ഇന്ത്യൻ എംബസിയും മന്ത്രാലയവും അറിയിച്ചിരുന്നു.
അതേസമയം യുക്രയ്ൻ പ്രതിസന്ധിയെക്കുറിച്ച് വിശകലനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments