വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയെ കീവിൽ നിന്നും രക്ഷിക്കാൻ ബ്രിട്ടനും അമേരിക്കയും സംയുക്തനീക്കം. ഇതിനായി യുകെയിലെ എഴുപത് ഉന്നതസൈനിക ഉദ്യോഗസ്ഥരും യുഎസിലെ 150 നാവികസേനാംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനത്തിനുളള പരിശീലനം നടത്തി. എന്നാൽ സെലൻസ്‌കി സമ്മതിച്ചാൽ മാത്രമാണ് ഈ ദൗത്യം സംഘം നിർവ്വഹിക്കുകയുള്ളൂ.
ലിത്വാനയിലെ പ്രാന്തപ്രദേശത്താണ് യുക്രെയ്ൻ സേനയുമായി ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഒരുക്കങ്ങൾ നടക്കുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം മൂന്നുതവണ സെലൻസ്‌കിയെ കൊലപ്പെടുത്താൻ റഷ്യ ശ്രമിച്ചിരുന്നു. ക്രെംലിനിലെ വാഗ്നർ ഗ്രൂപ്പും ചെചൻ പ്രത്യേകസംഘവും സെലൻസ്‌കിയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി ‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ റഷ്യയുടെ പ്രത്യേകസംഘം സ്‌പെറ്റ്‌നാസും ശ്രമം തുടരുകയാണ്. എന്നാൽ മൂന്നു കൊലപാതകശ്രമങ്ങളെയും സെലൻസ്‌കി അതിജീവിച്ചു. അതെ സമയം രക്ഷപ്പെടുത്താമെന്ന് കഴിഞ്ഞമാസം അമേരിക്ക നൽകിയ വാഗ്ദാനം സെലൻസ്‌കി നിരസിച്ചു.പോരാടാനാണ് തീരുമാനമെന്നും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റിനെ രക്ഷിക്കാൻ അമേരിക്കയും ബ്രിട്ടനും ശ്രമിക്കുന്നുണ്ടെങ്കിലും സെലൻസ്‌കി സമ്മതിച്ചാൽ മാത്രമെ സൈന്യം അത്തരംദൗത്യം നടത്തുകയുള്ളൂവെന്നും ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
അതെസമയം തീരനഗരമായ ഒഡേസയിൽ ബോംബിടാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് സെലൻസ്‌കി വീഡിയോ വഴി പറഞ്ഞു. റഷ്യക്കാർ ഒഡേസയിൽ എത്തിയിട്ടുണ്ട്. പക്ഷെ അത് അത്ര ശുഭകരമാവില്ലെന്നും അതൊരുയുദ്ധക്കുറ്റമാണെന്നും സെലൻസ്‌കി പറഞ്ഞു. യുക്രെയ്‌നികൾക്കും റഷ്യക്കാർക്കും പുറമെ ജൂതൻമാരും ബൾഗേറിയൻമാരും ഉൾപ്പെടെ ഒരു ദശലക്ഷത്തോളം ജനത അതിവസിക്കുന്ന യുക്രെയ്‌ന്റെ തെക്കൻ തീരത്തെ കോസ്‌മോപൊളിറ്റൻ തുറമുഖമായ ഒഡേസയിൽ ബോംബിടുന്നത് ചരിത്രപരമായ കുറ്റകൃത്യമായിരിക്കുമെന്നും സെലൻസ്‌കി പറഞ്ഞു.
അതെ സമയം ഒഡേസ പിടിച്ചെടുക്കുക റഷ്യയെ സംബന്ധിച്ച് തന്ത്രപരമായ വിജയമാകും, യുക്രെയ്‌ന്റെ സാമ്പത്തിക മേഖലയ്‌ക്ക് തിരിച്ചടിയാകും. കെർസോണും മരിയുപോളും പിടിച്ചടക്കി യുക്രെയ്‌ന്റെ തെക്കൻമേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ റഷ്യയ്‌ക്ക് സാധിച്ചെങ്കിലും ഒഡേസയെ കാര്യമായെടുത്തിരുന്നില്ല.
വെടിനിർത്തലിന് റഷ്യസമ്മതിച്ചെങ്കിലും മരിയുപോളിൽ ഷെല്ലാക്രമണം തുടരുകയാണ്. ഇത് ഒഴിപ്പിക്കൽ ദൗത്യത്തെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിൽ റഷ്യയുടെ നീക്കം ഏതുനിലയ്‌ക്കാവും എന്ന് പറയാനാവില്ല. കീവ് ഉന്നംവയ്‌ക്കുന്നത് തന്നെ സെലൻസ്‌കിയെ ലക്ഷ്യമിട്ടാണ്. അതിനാലാണ് സെലൻസ്‌കിയെ രക്ഷിക്കാൻ യുകെയും യുഎസും നീക്കംനടത്തുന്നത്.
Comments