കൊച്ചി: സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പീഡനത്തിനിരയായ യുവതി. സമൂഹമാദ്ധ്യമ പേജിലൂടെയാണ് യുവതി ദുരനുഭവം പങ്കുവച്ചിരിക്കുന്നത്. 2020 ഡിസംബർ മുതൽ 2021 ജൂൺ വരെയുള്ള സമയത്തായിരുന്നു പീഡനം നടന്നതെന്ന് യുവതി പറയുന്നു. കാക്കനാട്ടെ വീട്ടിൽ വച്ചും കണ്ണൂർ, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്.
ബലം പ്രയോഗിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. 2021 ജനുവരിയിൽ ഗർഭിണിയാണെന്ന് അറിഞ്ഞു. എന്നാൽ ഇത് അബോർഷനായി. ഇതോടെ ആരോഗ്യം പൂർണമായി തകർന്നു. ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരുടെ കണ്ണിൽ ഇതിനെ ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിട്ടാണ് ചിത്രീകരിച്ചത്. കെട്ടിയിട്ട് ചെയ്യുന്നതാണ് റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല എന്ന് അയാള്‍ ആവർത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ജീവിക്കാനുള്ള ആഗ്രഹവും ആത്മാഭിമാനവും ഇതോടെ ഇല്ലാതായെന്നും യുവതി ആരോപിക്കുന്നു.
പടവെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകനായ ലിജു കൃഷ്ണയെ കാക്കനാട് ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. ചിത്രത്തിന്റെ മട്ടന്നൂരിലെ ലൊക്കേഷനിൽ വച്ചാണ് ലിജുവിനെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംവിധായകൻ അറസ്റ്റിലായതോടെ സിനിമയുടെ ഷൂട്ടിങ് നിർത്തി വച്ചിരിക്കുകയാണ്.
Comments