ബാങ്കോക്ക്: ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സ്വാഭാവിക മരണമാണെന്ന് തെളിഞ്ഞതായും ഉടൻ തന്നെ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും തായ്‌ലാൻഡ് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാർച്ച് 4-നാണ് ഷെയ്ൻ വോൺ (52) അന്തരിച്ചത്. തായ്‌ലാൻഡിൽ വെച്ചായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തായ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മൂന്ന് പേരെ ചോദ്യം ചെയ്തു. ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചതെന്ന് മരണദിവസം തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും അന്വേഷണം നടത്താനായിരുന്നു തായ് പോലീസിന്റെ നീക്കം. ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അസ്വഭ്വാവികതയില്ലാത്തതിനാൽ മരണത്തിൽ സംശയാസ്പദമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് തായ് പോലീസിലെ അസിസ്റ്റന്റ് കമ്മീഷണർ ജനറൽ സുറാച്ചേറ്റ് ഹക്പർൺ അറിയിച്ചു.
അതേസമയം ഷെയ്ൻ വോണിന്റെ കുടുംബത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാണിച്ചതായും റിപ്പോർട്ടിലെ കണ്ടെത്തൽ കുടുംബം അംഗീകരിച്ചതായും തായ് പോലീസ് വ്യക്തമാക്കി. ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്നതോടെ വോണിന്റെ മൃതദേഹം ഓസ്ട്രേലിയൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് കൈമാറും.
വോണിന്റെ സംസ്‌കാര ചടങ്ങുകൾ എല്ലാവിധ ഔദ്യോഗിക ബഹുമതികളോടെയും നടത്തുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചിരുന്നു. ശേഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുസ്മരണ ചടങ്ങ് നടത്തും. എംസിജി ഗ്യാലറിയ്‌ക്ക് വോണിന്റെ പേര് നൽകുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Comments