കീവ്: യുക്രെയ്‌ന് യുദ്ധവിമാനം നൽകാനുള്ള പോളണ്ടിന്റെ നീക്കത്തെ എതിർത്ത് അമേരിക്ക. യുദ്ധവിമാനങ്ങൾ ജർമ്മനിയിലെ യുഎസ് ബേസിലേക്ക് മാറ്റാനുള്ള നാറ്റോ സഖ്യകക്ഷിയായ പോളണ്ടിന്റെ വാഗ്ദാനമാണ് അമേരിക്ക നിരസിച്ചത്. റഷ്യൻ നിർമ്മിത മിഗ്-29 യുദ്ധവിമാനങ്ങൾ ജർമ്മനിയിലേക്ക് മാറ്റനായിരുന്നു പോളണ്ടിന്റെ നീക്കം.
നാറ്റോയുടെ അതിർത്തിയിൽ നിന്ന് യുദ്ധവിമാനങ്ങൾ സംഘർഷ മേഖലയിലേക്ക് പറക്കുന്നത് മുഴുവൻ നാറ്റോ സഖ്യത്തിനും ആശങ്കകൾ ഉയർത്തുന്നുകയാണെന്ന് പെന്റഗൺ വ്യക്തമാക്കി. അതേസമയം യുക്രെയ്‌നിലേക്കുള്ള ആയുധ വിതരണം വേഗത്തിലാക്കാൻ അമേരിക്ക ശ്രമം നടത്തുന്നുണ്ട്.
ആണവശക്തിയായ റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനുമില്ലെന്ന് നാറ്റോ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനായി യുഎസ് സൈനികരെ യുക്രെയ്‌നിലേക്ക് അയക്കുന്നത് ജോ ബൈഡനും വിലക്കിയിരുന്നു.
ഈ പ്രശ്‌നത്തെക്കുറിച്ചും അത് സൃഷ്ടിച്ചേക്കാവുന്ന ബുദ്ധിമുട്ടേറിയ ലോജിസ്റ്റിക് വെല്ലുവിളികളെക്കുറിച്ചും പോളണ്ടിനോടും മറ്റ് നാറ്റോ കക്ഷികളോടും കൂടിയാലോചിക്കുന്നത് തുടരും, പക്ഷേ പോളണ്ടിന്റെ പ്രഖ്യാപനം ന്യായമായ ഒന്നാണെന്ന് കരുതുന്നില്ലെന്നും പെന്റഗൺ പറഞ്ഞു.
ജർമ്മനിയിലെ റാംസ്‌റ്റൈൻ എയർ ബേസിലേക്ക് മിഗ്-29 ജെറ്റുകൾ എത്തിക്കാൻ സജ്ജമാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോളണ്ടിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
നാറ്റോ സഖ്യത്തിലെ മറ്റ് അംഗങ്ങളും ഇത്തരമൊരു നീക്കം നടത്തണമെന്ന് പോളണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോളണ്ടിന്റെ പ്രഖ്യാപനം അമ്പരപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് ഇക്കാര്യം എതിർത്തത്.
Comments