ഡെറാഡൂൺ: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പു ഫലത്തിന് മുന്നോടിയായി, ഹരീഷ് റാവത്തിനെ വീണ്ടും തളളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയെ കോൺഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഹൈക്കമാൻഡും എംഎൽഎമാരും ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നിരീക്ഷകൻ മോഹൻ പ്രകാശ് എഎൻഐയോട് പറഞ്ഞു. ഉത്തരാഖണ്ഡിലെ 70 സീറ്റുകളുള്ള നിയമസഭയിലേക്ക് ഫെബ്രുവരി 14ന് ആണ് വോട്ടെടുപ്പ് നടന്നത്.
ഒന്നുകിൽ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും അല്ലെങ്കിൽ വീട്ടിലിരിക്കുമെന്നും ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് റാവത്ത് അഭ്യർത്ഥിച്ചു. തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കോൺഗ്രസ് വിടുമെന്ന് ഹരീഷ് റാവത്ത് ഭീഷണിപ്പെടുത്തിയിരുന്നു.
ഈ സമയത്ത് എനിക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, കാരണം എനിക്ക് കൂടുതൽ ഓപ്ഷനുകൾ ഇല്ല. ഒന്നുകിൽ ഞാൻ മുഖ്യമന്ത്രിയാകും അല്ലെങ്കിൽ വീട്ടിലിരിക്കാൻ ആഗ്രഹിക്കുന്നു,’ റാവത്ത് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽകുവ മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്. ബിജെപിയുടെ മോഹൻ സിംഗ് ബിഷ്ട് ആയിരുന്നു എതിരാളി. 2017ൽ മത്സരിച്ച രണ്ട് സീറ്റുകളിൽ (ഹരിദ്വാർ റൂറൽ, കിച്ച) റാവത്ത് തോറ്റിരുന്നു. 2019ൽ നൈനിറ്റാൾ ലോക്സഭാ സീറ്റിൽ 3 ലക്ഷം വോട്ടിന് തോറ്റിരുന്നു.
70 സീറ്റുകളുള്ള നിയമസഭയിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. പി-മാർക് എക്‌സിറ്റ് പോൾ ബിജെപി 35-39 സീറ്റുകൾ നേടുമെന്ന് പ്രവചിച്ചു. കോൺഗ്രസിന് 23-34 സീറ്റുകളാണ് പ്രവചിച്ചത്. എഎപി 0-3 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. മറ്റുള്ളവർ (ബിഎസ്പി, യുകെഡി, സ്വതന്ത്രർ മുതലായവ) 0-3 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു.
ബിജെപി 39.8 ശതമാനം വോട്ടുകളും, കോൺഗ്രസ് 38.4 ശതമാനം വോട്ടും നേടുമെന്നും പ്രവചിക്കുന്നു. കൂടാതെ എഎപി 12.1 വോട്ടുകൾ പിടിച്ച് സാന്നിധ്യം അറിയിക്കും. മറ്റുള്ളവർ (ബിഎസ്പി, യുകെഡി, സ്വതന്ത്രർ മുതലായവ) 9.7സതമാനം വോട്ടുകൾ നേടുമെന്നാണ് പ്രവചനം.
Comments