തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പ്യം അടയാളപ്പെടുത്തുന്ന പുതിയ മ്യൂസിയം സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തൃശ്ശൂരിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ പ്രാരംഭ ചിലവുകൾക്കായി 30 ലക്ഷം രൂപ അനുവദിക്കും.ചലച്ചിത്ര കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കായി 18 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം പറഞ്ഞു.
കല- സംസ്‌കാരിക മേഖലയ്‌ക്കുള്ള അടങ്കൽ തുക 175 കോടി രൂപയാണ്. പുരാവസ്തു വകുപ്പിന്റെ കീഴിലുളള പ്രവർത്തനങ്ങൾക്ക് 19.6 കോടി രൂപ വകയിരുത്തി. തിരുവനന്തപുരത്തെ മ്യൂസിയം, മൃഗശാല, ഗാലറി, സുവോളജിക്കൽ പാർക്ക്, കോഴിക്കോട് ആർട്ട് ഗാലറി, കൃഷ്ണമേനോൻ മ്യൂസിയം എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 28.6 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
നിരവധി മ്യൂസിയങ്ങൾ ഉണ്ടെങ്കിലും കേരള പിറവി മുതലുള്ള സംസ്ഥാനത്തിന്റെ കലാപരവും, സാംസ്‌കാരികപരവുമായ വളർച്ചയും, വികാസവും അടയാളപ്പെടുത്തുകയും, സൂക്ഷിക്കുകയും ചെയ്യുന്ന മ്യൂസിയം കേരളത്തിൽ നിലവിലില്ല എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. ഈ പരാതി പരിഗണിച്ച് തൃശ്ശൂരിൽ പുതിയ മ്യൂസിയം സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ ചിലവുകൾക്കായി 30 ലക്ഷം രൂപ അനുവദിക്കുമെന്നും ബാലഗോപാൽ പറഞ്ഞു.
കേരള സംസ്ഥാന ചലച്ചിത്ര കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കായി 18 കോടി രൂപ വകയിരുത്തി. മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും സംസ്‌കാരവും വിളച്ചോതുന്ന മ്യൂസിയം സ്ഥാപിക്കും. കേരള ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി 12 കോടി രൂപ വകയിരുത്തുന്നു.
കേരളത്തിന്റെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി ഫെല്ലോഷിപ്പിന് അർഹരാകുന്ന യുവകലാകാരന്മാർക്ക് പ്രതിമാസം 10,000 രൂപ വീതം നൽകും. ഇതിനായി 13 കോടി രൂപ വിലയിരുത്തുന്നു. ഇതിൽ 4.45 കോടി രൂപ സ്ത്രീകൾക്കുള്ള പദ്ധതികൾക്കായി മാറ്റിവയ്‌ക്കുന്നു. സാംസ്‌കാരിക പൈതൃക ഗ്രാമങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിച്ചു.
പി. കൃഷ്ണപിള്ളയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വൈക്കത്ത് നവോത്ഥാന പഠനകേന്ദ്രം സ്ഥാപിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചു. ചെറുശ്ശേരിയുടെ നാമത്തിൽ ചിറക്കലിൽ സ്മാരകം സ്ഥാപിക്കും. കൊട്ടാരക്കരയിൽ കൊട്ടാരക്കര തമ്പുരാന്റെ പേരിൽ കഥകളി പഠന കേന്ദ്രം ആരംഭിക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. തിരൂർ തുഞ്ചൻ പറമ്പിൽ ഗവേഷണ കേന്ദ്രം വിപുലീകരിക്കാൻ ഒരു കോടി രൂപ അനുവദിച്ചു. എംഎസ് വിശ്വനാഥന് ഉചിതമായ സ്മാരകം സ്ഥാപിക്കാൻ ഒരു കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Comments