ലക്‌നൗ: യുപിയിൽ വൻ വിജയം നേടിയ ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ ഏറാൻ പോവുകയാണ്. എന്നാൽ പ്രതിപക്ഷ നിരയിൽ എസ്പി നേതാവ് അഖിലേഷ് യാദവ് ഉണ്ടാകില്ലെന്ന് ഉറപ്പായി. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യാദവ് എംഎൽഎ സ്ഥാനം രാജിവച്ചേക്കും. കർഹാൽ മണ്ഡലത്തിൽ നിന്നാണ് അഖിലേഷ് എംഎൽഎയായത്. അസംഗഢ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുളള എംപിയായി തുടരാനാണ് അഖിലേഷിന് താൽപര്യം.
അഖിലേഷിന്റെ ഭരണത്തിൽ അഭ്യന്തര മന്ത്രിയായിരുന്ന അസം ഖാനും എംഎൽഎ സ്ഥാനം രാജിവയ്‌ക്കും. രാംപൂരിൽ നിന്നുളള എംപിയായി തുടരാനാണ് ഖാനും താൽപ്പര്യപ്പെടുന്നത്. വിവിധ തട്ടിപ്പ് കേസുകളിൽ പ്രതിയായ ഖാൻ 2020 മുതൽ ജയിലാണ്. കർഹാൽ മണ്ഡലത്തിൽ നിന്ന് 67,000ലധികം വോട്ടിനാണ് അഖിലേഷ് വിജയിച്ചത്. തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,47,237 വോട്ടുകൾ എസ്പി മേധാവി നേടിയപ്പോൾ, ബി.ജെ.പിയുടെ എസ്.പി ബാഗേലിന് 80,692 വോട്ടുകൾ ലഭിച്ചു.
‘തങ്ങളുടെ സീറ്റ് രണ്ടര ഇരട്ടിയും വോട്ട് ശതമാനം ഒന്നര ഇരട്ടിയും വർധിപ്പിച്ചതിന് യുപിയിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി! ബിജെപി സീറ്റുകൾ കുറയ്‌ക്കാൻ കഴിയുമെന്ന് തങ്ങൾ കാണിച്ചുതന്നതായി അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയുടെ വ്യാപനം പകുതിയിലധികവും ഇല്ലാതായി, ബാക്കിയുള്ളവ ഏതാനും ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യുമെന്നും യാദവ് വെല്ലുവിളിച്ചു.
യുപിയിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രിയകാൻ തയ്യാറെടുക്കുകയാണ്. ബിജെപിക്ക് 41.9ശതമാനം വോട്ട് ലഭിച്ചു. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2 ശതമാനം മെച്ചപ്പെട്ടു. ബിജെപി 273 സീറ്റുകളിൽ ഭൂരിപക്ഷം നേടി. എസ്പി 123 സീറ്റുകൾ നേടി, കോൺഗ്രസ് 2 സീറ്റുകളായി ചുരുങ്ങി. മറുവശത്ത് ബിഎസ്പി ഒറ്റ സീറ്റിലേക്ക് ചുരുങ്ങി.
Comments