മദ്യലഹരിയൽ സ്കൂളിലെത്തി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപകനെതിരെ നടപടി. ദിനേശ് കുമാർ എന്ന അദ്ധ്യാപകനെതിരെയാണ് സ്കൂൾ അധികൃതർ നടപടി എടുത്തിരിക്കുന്നത്. ഛത്തീസ്ഗഡിലെ ജഷ്പൂരിലാണ് സംഭവം. അദ്ധ്യാപകൻ മദ്യപിച്ച് സ്കൂളിലെത്തുന്നത് ആദ്യത്തെ സംഭവമല്ലെന്നാണ് കുട്ടികൾ പറയുന്നത്. സഹപ്രവർത്തകരും ദിനേശിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് ദുൽദുല ഡെവലപ്മെന്റ് ബ്ലോക്കിലെ കസ്തൂരയിലെ സെക്കൻഡറി സ്കൂളിലാണ് സംഭവം. മദ്യപിച്ച് ആടിയാടിയെത്തിയ ദിനേശ് ക്ലാസ് മുറിയിൽ കയറി. പിന്നാലെ ക്ലാസിലുണ്ടായിരുന്ന കുട്ടികളോട് ഇയാൾ ബഹളം വെയ്ക്കാൻ ആവശ്യപ്പെടുകയും അവരെ മർദ്ദിക്കുകയുമായിരുന്നു. കുട്ടികൾ അദ്ധ്യാപകൻ പറയുന്നത് അനുസരിക്കാതെ വന്നപ്പോൾ ഇയാൾ കുട്ടികളെ ബാറ്റ് കൊണ്ട് മർദ്ദിക്കുകയും ചെയ്തു.
കുട്ടികളെ മർദ്ദിക്കുന്നതിനിടെ ഇയാൾ ബോധരഹിതനായി വീഴുകയായിരുന്നു. അദ്ധ്യാപകൻ തങ്ങളെ മദ്യലഹരിയിൽ മർദ്ദിച്ച കാര്യം കുട്ടികൾ വീട്ടുകാരെ അറിയിച്ചു. പിന്നാലെ നിരവധി രക്ഷിതാക്കൾ സ്കൂളിൽ അദ്ധ്യാപകനെതിരെ എത്തി. ദിവസവും മദ്യപിച്ചാണ് ഇയാൾ സ്കൂളിൽ എത്തുന്നത്. രക്ഷിതാക്കൾ സ്കൂളിൽ എത്തിയപ്പോഴും ഇയാൾ മദ്യപിച്ച് ബോധരഹിതനായി കിടക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്കൂളിലുണ്ടായിരുന്ന ആരോ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. അദ്ധ്യാപകനെതിരെ നടപടിയെടുത്തില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് രക്ഷിതാക്കളും നിലപാടെടുത്തു. പിന്നാലെയാണ് ദിനേശിനെതിരെ സ്കൂൾ അധികൃതർ നടപടിയെടുക്കുന്നത്.
Comments