ലക്‌നൗ : വിവാഹ ഘോഷയാത്രയിൽ തിരഞ്ഞെടുപ്പ് ഗാനം വെച്ചതിനെ തുടർന്ന് ആക്രമണം. വരനെയും വീട്ടുകാരെയും അക്രമികൾ തല്ലിച്ചതച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിക്കുന്ന പാട്ട് വെച്ചതിനാണ് ആക്രമണം അഴിച്ചുവിട്ടത്. ഉത്തർപ്രദേശിലെ ഔറിയ ജില്ലയിലാണ് സംഭവം.
ദിലിപ്പൂർ സ്വദേശിയായ ബ്രിജ്ഭൻ സിംഗിന്റെ മകൻ രോഹിത്തിന്റെ വിവാഹ ഘോഷയാത്രയിലാണ് സംഭവം. ഏഴ് വാഹനങ്ങളിലായി വിവാഹത്തിന് പോവുകയായിരുന്ന വരന്റെ വീട്ടുകാർ കാറിൽ തിരഞ്ഞെടുപ്പ് ഗാനങ്ങൾ വെച്ചിരുന്നു. ബിജെപിയുടെ വിജയത്തെയും മോദിയെയും യോഗിയെയും പ്രശംസിച്ചുകൊണ്ടുളള പാട്ടാണ് വെച്ചത്. ഇതിൽ പ്രകോപിതരായാണ് അക്രമികൾ ഇവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.
വരന്റെ ആളുകളുടെ വാഹനങ്ങൾ തകർത്തതായും ഇവരുടെ സ്വർണവും പണവും അപഹരിച്ചതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വധുവിന് കൊടുക്കാൻ വെച്ചിരുന്ന രണ്ട് ലക്ഷം രൂപയും സ്വർണവുമാണ് അക്രമികൾ മോഷ്ടിച്ചതെന്ന് വരന്റെ ആളുകൾ പരാതിപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments