ന്യൂഡൽഹി : കശ്മീരിൽ ഭീകരരുടെ തോക്കിന് ഇരയാവുകയും സ്വന്തം നാട്ടിൽ നിന്നും ഒളിച്ചോടേണ്ടി വരികയും ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ‘ ദി കശ്മീരി ഫയൽസ്’ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. ആയിരക്കണക്കിന് പണ്ഡിറ്റുകളെ സ്വന്തം മണ്ണിൽ നിന്നും ഓടിക്കാൻ ഭീകരർ നടത്തിയ ക്രൂര പീഡനങ്ങൾ തുറന്ന് പറയുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ലോകമെമ്പാടുമുളള ഭാരതീയരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കായിക താരങ്ങൾ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ചിത്രത്തിന് പ്രശംസയറിയിച്ചു.
എന്നാൽ ചിത്രത്തെ ഡീഗ്രേഡ് ചെയ്തുകൊണ്ടുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായത് സംസ്ഥാന കോൺഗ്രസിന്റെ പ്രതികരണമാണ്. 17 വർഷത്തിനുള്ളിൽ (1990-2007) 399 പണ്ഡിറ്റുകൾ മാത്രമാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് കേരള കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ അവകാശപ്പെടുന്നത്. ഇതേ കാലയളവിൽ കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ എണ്ണം 15000 ആയിരുന്നു. കശ്മീർ പണ്ഡിറ്റുകളെ കുറിച്ചുളള യാഥാർഥ്യം എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനെതിരെ വ്യാപക വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരിക്കുന്നത്.
തുടർന്ന് സംഭവത്തിൽ പ്രതികരണവുമായി ചിത്രത്തിലെ അഭിനേതാവ് അനുപം ഖേറും രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസ് ഇത്തരം മണ്ടത്തരങ്ങൾ വിളിച്ച് പറഞ്ഞതിൽ വളരെയധികം ദുഃഖമുണ്ട് എന്നാണ് അനുപം ഖേർ പറഞ്ഞത്. ഭീകരരുടെ ആക്രമണത്തിൽ ഒരേ കുടുബത്തിലെ രണ്ട് പ്രധാനമന്ത്രിമാരെയാണ് നമുക്ക് നഷ്ടമായത്. അവർ രണ്ട് പേരും കോൺഗ്രസ് നേതാക്കളായിരുന്നു. ഇത്രയും അനുഭവമുള്ള കോൺഗ്രസ് ഇത് പറയരുതായിരുന്നു എന്നും അനുപം ഖേർ കൂട്ടിച്ചേർത്തു.
ഇതൊരു സിനിമയല്ല, പ്രസ്ഥാനമാണെന്നാണ് താരം പറയുന്നത്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. 32 വർഷം മൂടിവെക്കപ്പെട്ട സത്യമാണ് ഇന്ന് ലോകം അറിഞ്ഞിരിക്കുന്നത്. ഈ സത്യത്തെയാണ് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
Comments