അമരാവതി: വളർത്തു മൃഗങ്ങളായ കരിമ്പുലിയേയും കടുവയേയും ഉപേക്ഷിച്ച് യുക്രെയ്‌നിൽ നിന്നും മടങ്ങി വരാൻ മടിച്ച യുവ ഡോക്ടർ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഇന്ത്യക്കാരനായ ഡോക്ടർക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടൻ ചിരഞ്ജീവി. യുക്രെയ്‌നിലെ യുദ്ധാന്തരീക്ഷത്തിൽ ജീവന് ഭീഷണിയുണ്ടായിട്ടും വളർത്ത് മൃഗങ്ങളെ ഓർത്ത് തിരികെ വരാത്ത ആന്ധ്രാസ്വദേശിയായ കുമാർ ബന്ദിയ്‌ക്കാണ് ചിരഞ്ജീവി കത്തയച്ചിരിക്കുന്നത്.
മൃഗങ്ങളോടുള്ള കുമാറിന്റെ അനുകമ്പയും സ്നേഹവും ഏറെ പ്രശംസനീയമെന്നും ഇത് തന്റെ ഹൃദയത്തെ സ്പർശിച്ചെന്നും ഡോക്ടർക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ചിരജ്ഞീവി പറഞ്ഞു. സന്ദേശത്തിന്റെ പകർപ്പ് ട്വിറ്റിലൂടെയും ചിരഞ്ജീവി പങ്കുവെച്ചിരുന്നു. ചിരഞ്ജീവി ചിത്രം ലങ്കേശ്വരുഡുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോക്ടർ കുമാർ കരിമ്പുലിയേയും കടുവയേയും വീട്ടിലൊരുക്കിയ പ്രത്യേക കൂട്ടിൽ പരിപാലിക്കാൻ തുടങ്ങിത്.
#TeluguDoctor #UkraineWar #Jaguar #Panther #compassion #petlovers https://t.co/XqyUT6ebbN pic.twitter.com/balOzxRj26
— Chiranjeevi Konidela (@KChiruTweets) March 10, 2022
കുമാറിന് വേണ്ടി പ്രാർത്ഥിക്കുമെന്നും സുരക്ഷിതമായി ഇരിക്കാനും ചിരഞ്ജീവി നിർദ്ദേശിക്കുന്നുണ്ട്. യുദ്ധം വളരെ വേഗം അവസാനിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചിരഞ്ജീവി പറയുന്നു. ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിയാണ് കുമാർ ബന്ദി. യുക്രെയ്നിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ് ഇദ്ദേഹം. 15 വർഷം മുൻപാണ് കുമാർ യുക്രെയ്നിലേക്ക് മെഡിസിൻ പഠനത്തിനായി എത്തുന്നത്.
ഡോൺബാസ് മേഖലയിലെ ആറു നില വീടിന്റെ ബേസ്മെന്റിലാണ് കരിമ്പുലിക്കും അമേരിക്കൻ കടുവയ്‌ക്കുമൊപ്പമുള്ള ഡോക്ടറുടെ ജീവിതം. ഇവയേയും കൂട്ടിയല്ലാതെ ഇന്ത്യയിലേക്ക് ഇല്ലെന്നാണ് കുമാർ പറയുന്നത്. യുക്രെയ്നിൽ ഡോക്ടറായി ജോലി ആരംഭിച്ചപ്പോൾ ബംഗാൾ കടുവയേയോ ഏഷ്യാറ്റിക് സിംഹത്തേയും വാങ്ങിക്കാൻ കുമാർ ഉദ്ദേശിച്ചിരുന്നു. എന്നാൽ അധികാരികൾ അതിന് അനുമതി നിഷേധിച്ചു.
തുടർന്ന് അപൂർവ്വ ഇനവും വംശനാശ ഭീഷണി നേരിടുന്നതുമായ ഒരു കടുവയെ വാങ്ങിക്കാൻ തീരുമാനിക്കുകയായിരുന്നു. കടുവയെ കൈവശം വെയ്‌ക്കാനുള്ള ലൈസൻസും അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. തന്റെ കൈവശമുള്ള കടുവ ലോകത്തിലുള്ളതിൽ തന്നെ ഏറ്റവും അപൂർവ്വ ഇനമാണെന്നും 21 എണ്ണം മാത്രമേ ഇപ്പോൾ ജീവനോടെയുള്ളൂ, അതിലൊന്ന് തന്റെ കൈവശമുള്ളതാണെന്നും കുമാർ പറയുന്നു.
Comments