തിരുവനന്തപുരം: കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, മാസ്‌കുകൾ ഒഴിവാക്കാൻ ആലോചിച്ച് സർക്കാർ. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതി അംഗങ്ങളോടും, മറ്റ് ആരോഗ്യ വിദഗ്ധരോടും സംസ്ഥാന സർക്കാർ അഭിപ്രായങ്ങൾ തേടി. താൽപര്യമുള്ളവർക്ക് മാസ്‌ക് തുടർന്ന് ധരിക്കാമെന്നും, മാസ്‌ക് ഒഴിവാക്കുന്നതിൽ പ്രശ്‌നമില്ലെന്നുമാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം.
‘മാസ്‌ക് ഒഴിവാക്കുന്നതിൽ പ്രശ്‌നമില്ല. മാസ്‌ക് നിർബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താൽപര്യമുള്ളവർക്കും, രോഗലക്ഷങ്ങൾ ഉള്ളവർക്കും പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാം. രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് മാസ്‌ക് ഒഴിവാക്കണമെന്ന സർക്കാർ തീരുമാനം. എന്നാൽ, എന്ന് മുതൽ ഒഴിവാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല’ വിദഗ്ധ സമിതി അംഗങ്ങൾ അറിയിച്ചു.
അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങൾ, കടകൾ, ആളുകൾ അപരിചിതരുമായി അടുത്തിടപഴകേണ്ടി വരുന്ന വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. മറ്റ് സ്ഥലങ്ങളിൽ ഒഴിവാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് സമിതി അംഗങ്ങൾ പറയുന്നത്.
2020ൽ കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതിന് ശേഷമാണ് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, കൊറോണയുടെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ മാസ്‌കുകൾ ഒഴിവാക്കാവുന്നതാണെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊറോണ അവലോകന യോഗത്തിൽ മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
Comments