ബംഗളൂരു: കർണ്ണാടക സർക്കാറിന്റെ ഹിജാബ് നിരോധന ഉത്തരവ് കർണ്ണാടക ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതിയുടെ മുൻകാല വിധികളെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു വിധി പ്രസ്താവം. ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പിയു കോളേജിലെ വിദ്യാർത്ഥിനികൾ നൽകിയ ഹരജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാന സർക്കാറിന്റെ ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് കലാപങ്ങൾക്ക് കോപ്പ് കൂട്ടിയവർക്കുള്ള തിരിച്ചടിയാണ് വിധിയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
ചീഫ് ജസ്റ്റിസ് ഉൽപ്പെടുന്ന ഭരണഘടന വിശാല ബഞ്ചിന്റെ വിധിയിൽ 3 സുപ്രധാന നീരീക്ഷങ്ങൾ ഉൾപ്പെടുന്നു. ഹിജാബ് ഇസ്ലാം മതത്തിന്റെ അഭിവാജ്യ ഘടകമല്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയ കർണാടക സർക്കാറിന്റെ ഉത്തരവ് മൗലീക അവകാശങ്ങളുടെ ലംഘനമല്ലെന്നും വിധിയിലൂടെ വ്യക്തമാക്കി.
നിലവിൽ ഹിജാബ് നിരോധിച്ചുകൊണ്ടും മതാചാര വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ടും ഉള്ള സംസ്ഥാന സർക്കാറിന്റെ ഉത്തരവിൽ യാതോരു തരത്തിലും നിയമലംഘനമില്ലെന്നും ഇത് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും അർദ്ധ ശങ്കക്കിടയാക്കാതെ വിധിന്യായത്തിൽ പറയുന്നു. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്കാവില്ലെന്നും മൗലീകാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോമെന്നും കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസുപുറമെ ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബഞ്ചാണ് വാദം കേട്ടത്. 11 ദിവസത്തെ വാദപ്രതിവാദങ്ങൾക്കുശേഷം കഴിഞ്ഞ 25 ന് കേസിന്റെ അന്തിമ വിധി പറയാനായി ഇന്നത്തേയ്‌ക്ക് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കർണാടകയിൽ ഹിജാബ് വിവാദം തുടങ്ങിയത്. ഉഡുപ്പിയിലെ വനിതാ പ്രീയൂണിവേഴ്‌സിറ്റി കോളേജിലാണ് വിവാദത്തിന് തുടക്കം.
ഹിജാബ് ധരിക്കാൻ നിർബന്ധംപിടിച്ച ആറു വിദ്യാർത്ഥികളെ കോളേജ് അധികൃതർ പുറത്താക്കി. ഇതിനെതുടർന്ന് മതമൗലീകവാദ സംഘനകളുടെ പിന്തുണയോടെ ഇവർ സമരം തുടങ്ങി. പ്രതിഷേധം തുടർന്നതോടെ കോളേജുകളിൽ ഡ്രസ്സ് കോഡ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ നിലപാട് കടുപ്പിച്ചു. ഇതോടെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments