കോട്ടയം : കേരളത്തിൽ കെ റെയിലിനെതിരെ പ്രതിഷേധം ശക്തം. കോട്ടയം മാടപ്പള്ളി മുണ്ടക്കുഴിയിൽ കെ റെയിലിന് കല്ലിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഇത് നാട്ടുകാരും പോലീസും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. മണ്ണെണ്ണയുമായും നാട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സ്ത്രീകളെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നാല് സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിച്ചവരെ കുട്ടികൾക്ക് മുന്നിലൂടെ വലിച്ചിഴച്ച് കൊണ്ട് പോകുകയായിരുന്നു. എന്നാൽ പോലീസിന് നേരെ മണ്ണെണ്ണ ഉപയോഗിച്ചതാണ് അറസ്റ്റ് ചെയ്യാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. സമരക്കാരെ പൂർണമായും നീക്കം ചെയ്തതിന് പിന്നാലെ കല്ലിടൽ നടപടികൾ പുനരാരംഭിച്ചു. സ്ഥലത്തെത്തിയ കേരളാ കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയെയും വി.ജെ. ലാലിയെയും പോലീസ് അറസ്റ്റ് ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ മുതൽ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം കനപ്പിച്ചിരിക്കുകയായിരുന്നു. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. മനുഷ്യ ശൃംഖല തീർത്ത് ഉദ്യോഗസ്ഥർക്കെതിരെ ആക്രോശിച്ചു. കൂട്ട് ആത്മഹത്യ ചെയ്യുമെന്നും സമരക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.
കൂടുൽ പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും നീക്കിയത്. പോലീസിനെതിരെ ഗോ ബാക്ക് വിളികൾ ഉയർന്നു. ഇതിന് പിന്നാലെയാണ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ മുന്നിലൂടെ അമ്മമാരെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. സംഭവത്തിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
കെ റെയിലോ, പണമോ വേണ്ട.. സ്വന്തം വീട് മതിയെന്ന നിലപാടിലാണ് നാട്ടുകാർ. പോലീസിനെ ആക്രമണ മനോഭാവത്തെയും നിരവധി പേർ വിമർശിക്കുന്നുണ്ട്.
Comments