കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെ പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നാണ് സാക്ഷി സാഗർ വിൻസെന്റ് മൊഴി നൽകിയത്. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ടെന്നും സാക്ഷി പറഞ്ഞു. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബൈജു പൗലോസിനെതിരെ നേരത്തെ ദിലീപും പരാതി ഉന്നയിച്ചിരുന്നു. ബൈജു പൗലോസ് വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും വിചാരണ നടപടികൾ പരമാവധി നീട്ടിക്കൊണ്ട് പോകുകയാണെന്നുമായിരുന്നു നടന്റെ ആരോപണം. ഗൂഡാലോചനാ കേസിൽ ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ തെളിവുകൾ അതിൽ ഉണ്ടെന്നാണ് നടൻ ആരോപിച്ചത്.
അതേസമയം വധഗൂഢാലോചന കേസിൽ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
Comments