കീവ്: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ഇരുപത്തി രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യൻ സൈനികരുടെ ആക്രമണത്തിൽ യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം നിലപൊത്തുന്നതും സാധാരണക്കാരായ മനുഷ്യർ വരെ കൊല്ലപ്പെടുന്നതുമാണ് കാണാൻ സാധിക്കുന്നുത്. യുദ്ധം രക്തച്ചൊരിച്ചിലുമായി തുടരുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ സൈനികർ. യുക്രെയ്‌ന് മുമ്പിൽ കീഴടങ്ങിയ സൈനികരാണ് പുടിന് നേരെ തിരിഞ്ഞത്.
തങ്ങളെ തെറ്റായ വിവരങ്ങൾ പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും പുടിനെതിരെ തങ്ങൾ സംഘടിക്കുമെന്നും സൈനികർ പറഞ്ഞു. രണ്ടാഴ്ചക്കാലമായി തുറമുഖ നഗരമായ മരിയുപോളിൽ ബോംബാക്രമണം നടത്തുകയായിരുന്ന റഷ്യൻ യുദ്ധ വിമാനങ്ങളിലെ പൈലറ്റുമാരാണ് ഇപ്പോൾ പുടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഈ മാസം ആദ്യവാരം മരിയുപോളിലെ പ്രസവാശുപത്രിയ്‌ക്ക് നേരെ ബോംബാക്രമണം നടത്തിയ പൈലറ്റുമാരായിരുന്നു ഇവർ. അന്ന് നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ആശുപത്രി പൂർണമായും തകരുകയും ചെയ്തിരുന്നു. നവനാസികളുടെ കേന്ദ്രമാണെന്നും പ്രവർത്തനരഹിതമായ ആശുപത്രിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റഷ്യ അന്ന് ആശുപത്രിയ്‌ക്ക് നേരെ ആക്രമണം നടത്തിയത്.
നിങ്ങളിത് വളരെക്കാലം മറയ്‌ക്കില്ല എന്ന് സൈനികർ പുടിന് മുന്നറിയിപ്പ് നൽകി. മനസമാധനത്തോടെ ജീവിച്ചിരുന്ന ജനതയ്‌ക്ക് മേൽ ബോംബാക്രമണം നടത്തേണ്ടി വന്നതിൽ അവർ കമാന്റർമാരെയും കുറ്റപ്പെടുത്തി.
കുട്ടികളുടെ മൃതദേഹങ്ങൾ, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകൾ, എനിക്കറിയില്ല ഇതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്. അവർ ഞങ്ങളെ ഇതിന് നിർബന്ധിക്കുകയായിരുന്നുവെന്ന് റഷ്യൻ യുദ്ധവിമാന പൈലറ്റായ മാക്‌സിം പറയുന്നു. ഈ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ യുക്രെയ്‌നിലെ സായുധസേനയുടെ പരാജയത്തെ കുറിച്ചോ അല്ല സംസാരിക്കുന്നത്. ഇപ്പോൾ സമാധാനപരമായി ജീവിക്കുന്ന സാധാരണ പൗരന്മാരുടെ നഗരങ്ങൾ കൂടി ഇത് നശിപ്പിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് പൈലറ്റ് കൂട്ടിച്ചേർത്തു.
Comments