കണ്ണൂർ : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വിധിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ കേരള മുസ്ലീം ജമാഅത്ത് ഹർജി നൽകും. കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നും കാന്തപുരം പറഞ്ഞു. അൽ മഖർ 33ാം വാർഷിക സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെയും കാന്തപുരം ഹിജാബ് വിഷയത്തിലെ ഹൈക്കോടതി വിധിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതൊരാൾക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ ഇതിന് എതിരായാണ് പലപ്പോഴും കോടതി വിധികൾ ഉണ്ടാകുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കോടതി വിധിയ്ക്ക് അനുസരിച്ച് ഇസ്ലാമിക മതാനുഷ്ഠാനങ്ങളോ ജീവിത രീതികളോ മാറ്റാൻ ആകില്ലെന്നും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.
ഇസ്ലാം മതത്തിൽ ഹിജാബ് നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞത്. ഇതാണ് നിലവിൽ ഇസ്ലാമിക സംഘടനകളെയും മതമൗലികവാദികളെയും ചൊടിപ്പിച്ചിരിക്കുന്നത്. ഹിജാബ് മതത്തിന്റെ ഭാഗമാണെന്നാണ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇക്കൂട്ടർ.
Comments