ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാകുകയാണെന്ന അറിയിപ്പുമായി കോൺഗ്രസ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി പാർട്ടി ഒരുക്കം തുടങ്ങിയെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ബിജെപി ഭരണ സംസ്ഥാനങ്ങൾ പിടിച്ചെടുക്കും എന്ന് വെല്ലുവിളിച്ചാണ് കോൺഗ്രസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ഹിമാചൽ പ്രദേശിലെ മുതിർന്ന നേതാക്കളുമായി സോണിയ ഗാന്ധി ചൊവ്വാഴ്ച ചർച്ച നടത്തും. സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് നടക്കുക. സംസ്ഥാനത്തെ മുതിർന്ന നേതാവ് വീർഭദ്ര സിംഗിന്റെ അഭാവം പാർട്ടി പ്രവർത്തനങ്ങളെ തളർത്തുമെന്നാണ് വിലയിരുത്തൽ.
ഗുജറാത്തിൽ ബിജെപിയെ പിന്നിലാക്കിക്കൊണ്ട് മുന്നേറാം എന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. പാർട്ടി പ്രവർത്തകർക്ക് ഊർജ്ജം പകരുന്നതിനായി ദ്വാരകയിൽ വെച്ച് ചിന്തൻ ശിവിർ എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മത്സരം കനപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.
പഞ്ചാബിൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ് അധികാരത്തിൽ ഏറിയ ആം ആദ്മി, അടുത്ത തിരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടിയാകും എന്നാണ് സൂചന. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണ സംസ്ഥാനങ്ങൾ ഒന്ന് പോലും കോൺഗ്രസിന് പിടിക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ഭരണം ഉറപ്പിച്ചിരുന്ന പഞ്ചാബിൽ അധികാരം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ അവസാനത്തെ കച്ചിത്തുരുമ്പാണ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്. അതിലും പരാജയപ്പെട്ടാൽ കോൺഗ്രസ് പാർട്ടി ഇന്ത്യൻ ചരിത്രത്തിന്റെ ഏടുകളിൽ ഒന്നാകും എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments