ന്യൂഡൽഹി: കൊറോണ ബാധിച്ചു മരിച്ച വർക്കുള്ള നഷ്ടപരിഹാരം അനർഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.
കൊറോണ മൂലം മരണപ്പെട്ടവർക്ക് ധനസഹായം നൽകാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്.
വിഷയത്തിൽ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്
Comments