ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ച് രാജസ്ഥാൻ ബിജെപി എംഎൽഎ ഗ്യാൻ ചന്ദ് പരക്. പ്രധാനമന്ത്രി സാക്ഷാൽ മഹാദേവന്റെ അവതാരമാണെന്നും അദ്ദേഹം മൂന്നാം കണ്ണ് തുറന്നപ്പോൾ തീവ്രവാദികൾ രാജ്യത്ത് നിന്നും ഇല്ലാതായെന്നും എംഎൽഎ പറഞ്ഞു. നിയമസഭയിൽ ധനകാര്യ ബില്ലിന്റെ ചർച്ചകൾക്കിടെ ആയിരുന്നു അദ്ദേഹം മോദിയെ പ്രശംസിച്ചത്.
മോദിയെ മഹാദേവന്റെ അവതാരത്തോട് ഉപമിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗ്യാൻ ചന്ദ് പരക്കിന്റെ വാക്കുകൾ. മഹാദേവൻ തൃക്കണ്ണ് തുറന്നപ്പോൾ എല്ലാം ഭസ്മമായി. മോദി മൂന്നാം കണ്ണ് തുറന്നപ്പോൾ രാജ്യത്ത് നിന്നും തീവ്രവാദികൾ തുടച്ച് നീക്കപ്പെട്ടു. കശ്മീരിൽ ഭീകരർക്കെതിരെ എടുക്കുന്ന നടപടികളും പാകിസ്താനെതിരായ ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കും ഇതിന് ഉദാഹരണമാണ്.
പണ്ട് ഹര ഹര മഹാദേവ എന്നാണ് ജനങ്ങൾ വിളിച്ചിരുന്നത്. ഇപ്പോൾ ഹര ഹര മോദി എന്നാണ് അവര് വിളിക്കുന്നത്. രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കാൻ മോദിയെക്കൊണ്ട് മാത്രമേ സാധിക്കൂ എന്നും പരക് വ്യക്തമാക്കി.
നേരത്തെ മോദിയുടെ രാജ്യസേവനത്തെ പ്രശംസിച്ചുകൊണ്ട് മഹാരാഷ്‌ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലും രംഗത്തെത്തിയിരുന്നു. മോദി ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങാറുളളത് എന്നും ബാക്കി 22 മണിക്കൂറും അദ്ദേഹം രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്നുമാണ് പട്ടീൽ പറഞ്ഞത്.















