തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ യുഡിഎഫിന്റെ പ്രക്ഷോഭത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടി ആക്കുക, എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്റെ സമീപനമെന്ന് എ.കെ ബാലൻ പ്രതികരിച്ചു. വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വച്ചുവെന്നാണ് യുഡിഎഫ് കരുതുന്നതെന്നും മുൻ മന്ത്രി പറഞ്ഞു.
പഴയ ചങ്ങനാശേരി അനുഭവം വെച്ച് കേരളത്തിൽ വിമോചന സമരം നടത്താനാകില്ലെന്ന് എകെ ബാലൻ ഓർമ്മപ്പെടുത്തി. ദേശീയപാതയ്‌ക്കെതിരെ സമരം ചെയ്ത വയൽ കിളികൾ എവിടെ പോയെന്നും അവരുടെ നേതാക്കൾ ഇന്ന് സിപിഎമ്മിലാണെന്നും കൂട്ടിച്ചേർത്തു. നാട്ടിൽ വികസനം പാടില്ലെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. കെ റെയിൽ നടപ്പിലാക്കിയാൽ ഇനി ജന്മത്ത് അധികാരത്തിൽ വരില്ലെന്ന തിരിച്ചറിവിൽ നിന്നുള്ള തുള്ളലാണ് ഈ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ പദ്ധതിയെക്കുറിച്ച് വിദഗ്ധ സമിതി നിർദേശം പരിഗണിക്കും. എന്നിട്ടും പദ്ധതിയെക്കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ അത് ദുരീകരിക്കും. വിദഗ്ധ സമിതി ശുപാർശ നടപ്പിലാക്കും. അലൈൻമെന്റ് മാറ്റം നിർദേശിക്കുകയാണെങ്കിൽ അതും നടപ്പിലാക്കുമെന്ന് സിപിഎം നേതാവ് അറിയിച്ചു.
Comments