ചെന്നൈ: നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിനെതിരെ പോലീസ് കേസെടുത്തതായി റിപ്പോർട്ട്. റൗഡികളേയും റൗഡിസത്തേയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. റൗഡി പിക്‌ചേഴ്‌സ് നിരോധിക്കണമെന്നും ഉടമകളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണൻ എന്ന സാമൂഹിക പ്രവർത്തകനാണ് മെട്രോപൊളിറ്റിൻ പോലീസ് കമ്മീഷ്ണറുടെ ഓഫീസിൽ പരാതി നൽകിയത്.
വിഘ്‌നേഷ് ശിവന്റേയും അജിത് കുമാറിന്റേയും ചിത്രം എകെ 62ന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് പരാതി എത്തിയിരിക്കുന്നത്. ഈ സിനിമയുടെ പ്രഖ്യാപന വേളയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച് മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഇതുവരെ റൗഡി പിക്‌ചേഴ്‌സും പ്രതികരിച്ചിട്ടില്ല.
പെബിൾസ്, റോക്കി തുടങ്ങിയ ചിത്രങ്ങളാണ് റൗഡി പിക്‌ചേഴ്‌സ് നിർമ്മിച്ചിരിക്കുന്നത്. നയൻതാരയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രമാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു. പിന്നാലെയാണ് നിർമ്മാണ കമ്പനിയ്‌ക്ക് റൗഡി പിക്‌ചേഴ്‌സ് എന്ന പേര് നൽകിയത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവന്റെ നാലാമത്തെ ചിത്രം കാത്തുവാക്കിലെ രണ്ട് കാതൽ റിലീസിന് ഒരുങ്ങുകയാണ്.
Comments