തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്‌ക്കെതിരായ ജനരോഷത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയറവ് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന ശൈലിയിൽ തന്നെയാണ് മുഖ്യമന്ത്രിയും നേരിടാൻ ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ ആക്ഷേപിച്ചു.
‘സിൽവർലൈൻ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങളെ സിപിഎം നേതാക്കളും, മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്‌ക്ക് പിടിച്ചിരിക്കുന്നത് കൊണ്ടാണ്. ഇപ്പോൾ ഇവർക്ക് ജനകീയ സമരങ്ങളെ പുച്ഛമാണ്. കാരണം ഇവർ വരേണ്യവർഗത്തിന് വേണ്ടി സംസാരിക്കുന്നവരാണ്. മുഖ്യമന്ത്രി പറഞ്ഞത് ഞങ്ങൾ ഇനി ജനങ്ങളുമായി സംസാരിക്കുമെന്നാണ്. ഇത്രയും നാൾ ജനങ്ങളുമായി സംസാരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല’ വി.ഡി സതീശൻ ആഞ്ഞടിച്ചു.
കെ-റെയിൽ വിരുദ്ധ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സമരം ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് സർക്കാരിന്റെ ഭീഷണി. സമരക്കാരെ കുരുതികൊടുക്കില്ലെന്നും, ജയിലിൽ പോകാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഈ പദ്ധതിയോട് സിപിഐയ്‌ക്കും ഇടത് സഹയാത്രികർക്കും എതിർപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും പരസ്പര വിരുദ്ധ പ്രസ്താവനകളാണ് നടത്തുന്നത്. ഡിപിആറിലെ വസ്തുതാപരമായ തെറ്റുകൾ മന്ത്രിമാർ ഉൾപ്പെടെ ആവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പദ്ധതിയ്‌ക്കെതിരായ പ്രതിഷേധങ്ങൾ പ്രതിപക്ഷം കടുപ്പിക്കുമെന്നും അദ്ദേഹം താക്കീത് നൽകി.
Comments