വാഴ്‌സോ: യുക്രെയ്ൻ അധിനിവേശം ഒരു മാസത്തിലേക്കെത്തി നിൽക്കുമ്പോൾ റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പോളണ്ട്. 45 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർമാർ ചാരൻമാരാണെന്ന് സംശയിക്കുന്നതായി പോളണ്ട്. ആരോപണം ഉയർത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി പോളണ്ട് ആഭ്യന്തരമന്ത്രി മാരിയൂസ് കമൻസ്‌കി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പോളണ്ടിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതായിരുന്നു ആരോപണം. ചാരൻമാരെ തിരിച്ചറിഞ്ഞതായും ഇവരെ പുറത്താക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും എബിഡബ്ലു നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് രാജ്യം റഷ്യൻ ചാരന്മാരെന്ന് സംശയിക്കുന്നവരെ പുറത്താക്കിയത്. പോളണ്ടിലെ റഷ്യൻ അംബാസിഡർ സെർജി ആൻഡ്രേവ് പുറത്താക്കൻ സ്ഥിരീകരിച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമൊന്നുമില്ലെന്ന അദ്ദേഹം അവകാശപ്പെട്ടു.
നയതന്ത്ര പ്രവർത്തനങ്ങളുടെ മറവിൽ പോളണ്ടിൽ ജോലി ചെയ്യുന്ന 45 പേരുടെ പട്ടിക ആഭ്യന്തര സുരക്ഷാ ഏജൻസി തയ്യാറാക്കിയിട്ടുണ്ടെന്ന് എബിഡബ്ലു വക്താവ് സ്റ്റാനിസ്ലാവ് സറിൻ വ്യക്തമാക്കി. ഇവർ രാജ്യത്തിനെ ലക്ഷ്യം വെയ്‌ക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ചാരവൃത്തി ആരോപിച്ച് ഒരു പോളിഷ് പൗരനെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാഴ്‌സോയുടെ രജിസ്ട്രി ഓഫീസിലെ ആർക്കൈവുകളിൽ ജോലി ചെയ്തിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ പ്രവർത്തനം പോളണ്ടിന്റെ ആന്തരികവും ബാഹ്യവുമായ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡിയിലെടുത്തത്.
Comments