കൊച്ചി : ബലാത്സംഗക്കേസിൽ പ്രതിയായതിന് പിന്നാലെ പ്രതികരണവുമായി ഐസിയു അഡ്മിൻ ശ്രീകാന്ത് വെട്ടിയാർ. സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ലെന്നും അതുകൊണ്ട് എന്റെമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണെന്നും ശ്രീകാന്ത് വെട്ടിയാർ ഫേസ്ബുക്കിൽ കുറിച്ചു.
പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു എന്നത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാദ്ധ്യമങ്ങൾ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക. അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്.
കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത് എന്നും വ്‌ലോഗർ പറഞ്ഞു. കോടതി മുഖേന സത്യം അറിയും. ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതിന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം.. ആൾക്കൂട്ട ആക്രമണങ്ങളും തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്‌സ് ഓഫ് ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക. എന്ന് ശ്രീകാന്ത് വെട്ടിയാർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ശ്രീകാന്ത് വെട്ടിയാറിനെതിരെ മി ടു ആരോപണവുമായി യുവതി രംഗത്തെത്തിയത്. പിന്നാലെ യുവതി പോലീസിൽ പരാതിയും നൽകി. തുടർന്ന് ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പോലീസ് പരാതിക്കാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഒളിവിൽ പോയ പ്രതി ഫെബ്രുവരി 16ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
Comments