ന്യൂഡൽഹി: നികുതി ഒഴിവാക്കാനാണെങ്കിൽ ദ കശ്മീർ ഫയൽസ് ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ മതിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരിഹാസത്തിനെതിരെ വിമർശനവുമായി ബോളിവുഡ് താരം അനുപം ഖേർ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അനുപം ഖേറും അവതരിപ്പിച്ചിട്ടുണ്ട്. ‘ കെജ്‌രിവാളിന്റെ പരാമർശം ഒരു കശ്മീരി ഹിന്ദു എന്ന നിലയിൽ എന്നെ വല്ലാതെ വേദനിപ്പിച്ചു. കെജ്‌രിവാൾ മര്യാദയില്ലാതെയും വിവേകശൂന്യവുമായാണ് പെരുമാറുന്നത്. ലക്ഷക്കണക്കിന് കശ്മീരി ഹിന്ദുക്കൾക്ക് വീടുകൾ നഷ്ടമായി അവർ പുറത്താക്കപ്പെട്ടതിനെ കുറിച്ച് കെജ്‌രിവാൾ ചിന്തിച്ചില്ലെന്നും’ അനുപം ഖേർ വിമർശിച്ചു.
‘ കെജ്‌രിവാളിന് പ്രധാനമന്ത്രിയുമായോ ബിജെപിയുമായോ രാഷ്‌ട്രീയ പ്രശ്നമുണ്ടെങ്കിൽ അതിനെ കുറിച്ച് സംസാരിക്കണം. അല്ലാതെ കശ്മീർ ഫയൽസിനെ അതിലേക്ക് വലിച്ചിഴക്കുകയല്ല വേണ്ടത്. പ്രത്യേക അജണ്ടയോടെ നിർമ്മിച്ച സിനിമയെന്നല്ല അതിനെ പറയേണ്ടത്. ഇത് ലജ്ജാകരമാണ്. അദ്ദേഹം ആ സിനിമ കണ്ടിട്ട് പോലുമില്ല. ഗാലറിയിലിരുന്ന് കളിക്കാനാണ് അയാളുടെ ശ്രമം. അവിടെയിരുന്ന് ഒരു കൊമേഡിയന്റെ റോളാണ് കെജ്‌രിവാൾ ചെയ്യുന്നതെന്നും’ അനുപം ഖേർ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Comments