ന്യൂഡൽഹി : കയറ്റുമതി മേഖലയിൽ അതിവേഗം കുതിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയുടെ കയറ്റുമതി 400 ബില്യൺ ഡോളർ പിന്നിട്ടതായി നീതി ആയോഗിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.
കയറ്റുമതി മേഖലയിലെ ഈ നേട്ടം വ്യാപാരമേഖലയിൽ ഇന്ത്യയുടെ കഴിവും ശക്തിയും എത്രത്തോളമുണ്ടെന്നാണ് വ്യക്തമാക്കുന്നത് . ആഗോളതലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറുന്നു എന്നതും ഈ നേട്ടത്തിന് കാരണമാണ്. കേന്ദ്രസർക്കാരിന്റെ ഇ- മാർക്കറ്റിംഗ് പോർട്ടലായ ഗവൺമെന്റ് ഇമാർക്കറ്റ്‌പ്ലേസിലൂടെ(ജെം) 1.5 ലക്ഷം ചെറുകിട സംരംഭകരാണ് ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നത്. നേരത്തെ വൻകിട സംരംഭകർക്ക് മാത്രമാണ് അവരുടെ ഉത്പന്നങ്ങൾ ഇത്തരത്തിൽ വിനിമയം ചെയ്യാൻ കഴിയുള്ളൂ എന്നാണ് പണ്ട് ധരിച്ചിരുന്നത്. എന്നാൽ ജെം ഈ ധാരണകളെ തിരുത്തി എഴുതിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അടുത്തിടെ പത്മ പുരസ്‌കാരം ഏറ്റുവാങ്ങിയ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബാബാ ശിവാനന്ദയുടെ ഊർജ്ജവും, ശാരീരിക ക്ഷമതയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചാണ് രാജ്യം ചർച്ചചെയ്യുന്നത്. യോഗയോടുള്ള അദ്ദേഹത്തിന്റെ താത്പര്യമാണ് അദ്ദേഹത്തിന്റെ ആരോഗ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജല സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി മൻകി ബാത്തിൽ ഓർമ്മിപ്പിച്ചു. ജല സംരക്ഷണത്തിനായി വ്യക്തിപരമായും, കൂട്ടായുമുള്ള പരിശ്രമം ആവശ്യമാണ്. ജല സംരക്ഷണത്തിനായി ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments