അമരാവതി: ആന്ധ്രയിൽ നിന്നും ലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും തമിഴ്നാട് എൻഐബിയുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു തമിഴ്നാട് ദിൻഡിഗൽ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.
കഞ്ചാവ് കടത്തികൊണ്ട് വന്ന തമിഴ്‌നാട് സേലം ജില്ലയിൽ ശങ്കരഗിരി സ്വദേശിയായ അരുൺകുമാർ, കൃഷ്ണഗിരി ജില്ലയിലെ അഞ്ചൂർ സ്വദേശിയായ ഷണ്മുഖം എന്നിവരാണ് പിടിയിലായത്. കേരളത്തിലെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരനായ മധുര കീരിപെട്ടി സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സംഭവത്തിൽ അറസ്റ്റിലായവർ നൽകിയ വിവരം. ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു 225 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
ആന്ധ്രയിൽ നിന്നും ദിൻഡിഗൽ വരെ കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്നും പിടിയിലായവർ പ്രതികരിച്ചു. സംഭവത്തിൽ ദിൻഡിഗൽ എൻഐബി ഉദ്യേഗസ്ഥരെ വിളിച്ച് വരുത്തുകയും പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കേളത്തിനോട് ചേർന്ന തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ സൂക്ഷിച്ചു വെക്കുകയും പിന്നീട് സംസ്ഥാനത്തേക്ക് കടത്തുകയുമാണ് ചെയ്യുന്നത്. സംഭവത്തിൽ ദിണ്ടിക്കൽ എൻഐബി ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു തുടർ അന്വേഷണം ആരംഭിച്ചു.















