ബാഹുബലിയ്‌ക്ക് ശേഷം തീയേറ്ററുകൾ കീഴടക്കാനെത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലചിത്രമാണ് ആർആർആർ. ജൂനിയർ എൻടിയാറും രാം ചരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനീതിക്കെതിരെ പോരാടിയ ധീരയോദ്ധാക്കളായ അല്ലൂരി സീതാരാമരാജുവിന്റേയും കൊമരം ഭീമിന്റേയും കഥയാണ് ചിത്രം പറയുന്നത്.യഥാർത്ഥ ജീവിതത്തിൽ ഇരുവരും ഒരിക്കൽ പോലും കണ്ടിരുന്നില്ലെങ്കിലും എന്നെങ്കിലും ഇരു പോരാളികളും കണ്ടുമുട്ടിയിരുന്നുവെങ്കിലോ എന്ന ചോദ്യത്തിന് ഉത്തരമാണ് എസ്എസ് രാജമൗലി തന്റെ ചിത്രത്തിലൂടെ നൽകുന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷന്റെ ഉള്ളിൽ നിറയുന്ന ചോദ്യമാണ് ആരാണ് അല്ലൂരി സീതാരാമരാജുവും കൊമരം ഭീമും എന്നത്
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏടുകളിൽ രേഖപ്പെടുത്താതെ പോയ നിരവധി സമരങ്ങളെ മുന്നിൽ നിന്ന് നയിച്ച , ജൽ,ജംഗൽ,ജമീൻ എന്ന ഒരൊറ്റ മുദ്രാവാക്യം കൊണ്ട് ആസിഫ് ജാഹി രാജവംശത്തെ വിറപ്പിച്ച വനവാസിയായ ധീരരക്തസാക്ഷിയാണ് കൊമരം ഭീം. ഇന്നും തെലുങ്കാനയിലെ വനവാസി വിഭാഗക്കാർ തങ്ങളുടെ ദൈവമായി കണ്ട് ആരാധിച്ച് പോരുന്ന ധീരപുരുഷൻ.
വളർന്ന് വരുമ്പോൾ തങ്ങൾക്ക് നേരെ വിരൽ ചൂണ്ടും എന്ന ഭയത്താൽ ഒരു ഗോത്രവർഗത്തിലെ കുട്ടികളുടെ ഉൾപ്പടെ കൈവിരലുകൾ മുറിച്ചുമാറ്റിയിരുന്ന പോലീസ് സേന സ്വന്തമായി ഉണ്ടായിരുന്ന ആസിഫ് ജാഹി രാജവംശത്തിനെതിരെ വാളേന്തിയാണ് കൊമരം ഭീം ചരിത്രപരുഷനായി ജനമനസുകളിൽ ഇടം പിടിക്കുന്നത്. ഹൈദരാബാദ് നിസാമേറ്റ് അഥവാ നൈസാം ഉൾമുൾക്ക് എന്ന പേരിൽ ഹൈദരാബാദ് ഡെക്കാൻ ഭരിച്ചിരുന്ന ആസിഫ് ജാഹി രാജവംശത്തിനെതിരെ ഗോണ്ട് ആദിവാസി സമരത്തിന് കൊമരം ഭീം എന്ന പോരാളിയാണ് നേതൃത്വം നൽകിയിരുന്നത്.
ആദിലാബാദിന് സമീപം സംഗ്യപള്ളി എന്ന സ്ഥലത്താണ് കൊമരം ഭീമിന്റെ ജനനം. ബ്രിട്ടീഷ് രേഖകളിൽ കൊള്ളക്കാർ,മോഷ്ടാക്കൾ എന്നെല്ലാം രേഖപ്പെടുത്തിയിരുന്ന ഗോണ്ടുകൾ കൊമരം ഭീമിന്റെ ജനനസമയത്ത് ആസിഫ് ജാഹി രാജവംശത്തിന്റെ കിരാതഭരണത്തിൻ കീഴിലായിരുന്നു. പാവപ്പെട്ടവരെ ചൂഷണം ചെയ്യുക എന്ന ബ്രിട്ടീഷ് നയം തന്നെയായിരുന്നു ഹൈദരാബാദിലെ അവസാനത്തെ നൈസാമായിരുന്ന ആസിഫ് മിർ ഉസ്മാം അലിഖാന്റെ രീതിയും.
ഗോണ്ടുകളുടെ പ്രത്യേക കൃഷി രീതിയായ പൊടു സമ്പ്രദായം നിർത്തലാക്കുകയും ഇതിനെതിരെ പ്രതികരിച്ചവരെ അടിച്ചമർത്താനായി ജംങ്കലാത്ത് സേനയെതന്നെ രൂപീകരിച്ചു. കിരാതമായ മർദ്ധമുറകൾ അഴിച്ച് വിട്ടും നിർബന്ധിതമായി നികുതി പിരിച്ചും കാർഷിക വിഭവങ്ങൾ കൊള്ളയടിച്ചും ജംങ്കാലത്ത് സേന ക്രൂരതകൾ തുടർന്നു……നിരന്തരം ഗോണ്ടുക്കളും ജംങ്കാലത്ത് സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. അത്തരമൊരു ഏറ്റുമുട്ടലിൽ കൊമരത്തിന് തന്റെ പിതാവിനെ നഷ്ടപ്പെടുകയും ജന്മദേശത്തുനിന്നും പലായനം ചെയ്യേണ്ടിയും വന്നു….
തുടർന്ന് സർദ്ദാർപൂരിലെ ജെമീന്ദാറായിരുന്ന ലക്ഷമണൻ റാവുവിന്റെ കൃഷിയിടത്തിൽ കൊമരം ഭീമും കൂട്ടരും കൃഷി ആരംഭിച്ചു. എന്നാൽ വിളവെടുപ്പ് സമയത്ത് നിർബന്ധിത നികുതി പിരിക്കാനെത്തിയ നൈസാമിന്റെ ഉദ്യോഗസ്ഥനായ സിദ്ദീഖ് സാബിനെ കൊമരവും കൂട്ടരും കൊന്നു. വിവരമറിഞ്ഞ നൈസാം കൊമരം ഭീമിനെ പിടികൂടാൻ സർവ്വസന്നാഹങ്ങളേയും അയച്ചു.
ഇതറിഞ്ഞ ഭീം വിദർഭയിലെ ചന്തയെന്ന പ്രദേശത്തേയ്‌ക്ക് മാറി.. അവിടെവെച്ച് വിറ്റോബാ എന്ന പത്രപ്രവർത്തകനിൽ നിന്ന് അക്ഷരാഭ്യാസം നേടി. ആംഗലേയവും ഹിന്ദിയും ഉറുദുവും തെലുങ്കുവും എല്ലാം വായിക്കാനും പറയാനും പഠിച്ച അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ ആസാമിലേക്ക് മാറ്റി. തേയില തോട്ടം തൊഴിലാളികളെ സംഘടിപ്പതിന് ജയിലിൽ അടക്കപ്പെട്ടു. നാലാം നാൾ ജയിൽ ചാടി ജന്മസ്ഥലത്ത് തിരിച്ചെത്തി.
അല്ലൂരി സീതാരാമരാജുവിന്റെ നേതൃത്വത്തിൽ വനവാസികൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന സമയമായിരുന്നു അത്. സീതാരാമരാജുവിന്റെയും ഗോണ്ടു രാജാവായ റാംജി ഗോണ്ടിന്റെയും കഥകൾ കേട്ട കൊമരത്തിന് ഒരു ഗോണ്ടു രാജ്യം സ്ഥാപിച്ചാൽ കൊള്ളാമെന്നായി.തന്റെ ജനതയെ ചൂഷണം ചെയ്യുന്ന നൈസാമിനോട് ഏറ്റുമുട്ടാൻ ഗറില്ലാ സംഘം രൂപീകരിച്ച് അഴിമതിക്കാരായ നിരവധി ജമീന്ദാർമാരെ കൊലപ്പെടുത്തി. ഭീമിന്റെ വളർച്ച കണ്ട കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മനസിലാക്കിയ നൈസാം ഭീമിനെ വനവാസികളുടെ നേതാവാക്കി പ്രഖ്യാപിച്ചു. ആസിബാബാദ് കളക്ടറുമായി സന്ധി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇതിന് പിന്നാലെ ഗറില്ലാ യുദ്ധം കൊടുമ്പിരി കൊണ്ടു. ജൽ,ജംഗൽ,ജമീൻ എന്ന മുദ്രാവാക്യം ഉയർത്തി ഭീമും കൂട്ടരും യുദ്ധം ചെയ്തു. 1940 സെപ്റ്റംബർ ഒന്നാം തീയതി ആസിലാബാദ് തഹസീൽദാറായിരുന്ന അബ്ദുൾ സത്താറിന്റെ നേതൃത്വത്തിൽ ഒരു സംഘം പോലീസ് ഭീം ഉള്ള പ്രദേശം വളഞ്ഞ് കൂട്ടക്കൊല നടത്തി. ധീരമായി പോരാടിയെങ്കിലും നൈസാമിന്റെ സൈന്യത്തിന്റെ തോക്കിൻ മുനയ്‌ക്ക് മുന്നിൽ ഭീമും കൂട്ടാളികളും ബലിദാനികളായി. ഇതുകൊണ്ടൊന്നും നൈസാമിന്റെ കലി അടങ്ങിയില്ല. അവരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് തീ കൊളുത്തി. അശ്വിന മാസത്തിലെ പൗർണമി രാത്രിയാണ് ഒരു ഗ്രാമത്തെയാകെ നൈസാമിന്റെ സേന അഗ്‌നിക്കിരയാക്കിയത്. ഇന്നും ഗോണ്ടു വർഗക്കാർ അശ്വിനി പൗർണമി ഭീമിന്റെ ബലിദാന ദിനമായി ആദരിച്ച് ആചരിച്ചു വരുന്നു.
രാജമൗലിയുടെ സിനിമയിൽ കൊമരം ഭീമിന്റെ നൈസാമിനെതിരെയുള്ള പോരാട്ടങ്ങൾ കാണിച്ചിട്ടില്ല. അല്ലൂരി സീതാരാമ രാജുവിനൊപ്പം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടുന്ന ആളായാണ് കൊമരം ഭീമിനെ ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും സായുധ പോരാട്ടം നടത്തിയ ആ ധീര പോരാളിയുടെ കഥ സിനിമയാക്കിയതിനെ അഭിനന്ദിക്കാതെ തരമില്ല. ആരാലും അറിയപ്പെടാതെ കിടന്ന ധീരദേശാഭിമാനികളുടെ കഥ ജനഹൃദയങ്ങളിൽ എത്തുന്നത് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന ഈ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യമാണെന്നതിലും സംശയമില്ല.
Comments