ബംഗളൂരു : കുടുംബത്തെ മുഴുവൻ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്ന പരാതിയുമായി ഹിന്ദു കുടുംബം രംഗത്ത്. തമിഴ്‌നാട്ടിലെ ക്രസ്ത്യൻ മിഷണറിക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. മൂന്ന് വയസ് പ്രായമായ കുഞ്ഞിന്റെ ചികിത്സ സൗജന്യമായി നടത്തണമെങ്കിൽ ക്രസ്ത്യൻ മതം സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നാണ് ആരോപണം.
കർണാടകയിലെ ബസവാന ബഗിവാഡി സ്വദേശിയായ ഇറന്ന നാഗുരുവിനാണ് ഈ ദുരനുഭവം ഉണ്ടായത്. മൂന്ന് വയസുകാരനായ മകന് മാരക രോഗം ബാധിച്ച് ചികിത്സയ്‌ക്കായി അലയുകയാണ് ഈ കുടുംബം. മൂന്ന് ലക്ഷത്തോളം രൂപ മകന്റെ ചികിത്സയ്‌ക്ക് വേണ്ടി മാത്രം ഇതുവരെ ചെലവാക്കിക്കഴിഞ്ഞു. രോഗം ഭേദമാകാതെ വന്നതോടെ വിദഗ്ധ ചികിത്സയ്‌ക്ക് വേണ്ടിയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അന്വേഷിക്കാൻ ആരംഭിച്ചത്. അങ്ങനെ തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്ത്യൻ മിഷണറി ആശുപത്രിയൽ എത്തുകയായിരുന്നു.
മകന് സൗജന്യ ചികിത്സയും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയും വാഗ്ദാനം നൽകിയ ആശുപത്രി അധികൃതർ കുടുംബത്തോട് ക്രിസ്ത്യൻ മതം സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. ക്രിസ്ത്യാനിയായി പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ മാത്രമേ മകന്റെ ചികിത്സ നടത്തൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞതായി കുഞ്ഞിന്റെ അച്ഛൻ വെളിപ്പെടുത്തി. ശസ്ത്രക്രിയയ്‌ക്ക് 10 ലക്ഷത്തോളം രൂപ ചെലവ് വരും.
മാസം ലഭിക്കുന്ന ശമ്പളം കുഞ്ഞിന്റെ ചികിത്സയ്‌ക്ക് തികയാതെ വന്നതോടെ താൻ മതം മാറാൻ പോലും തീരുമാനിച്ചുവെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ അപ്പോഴേക്കും ബിജാപൂർ ജില്ലയിലെ ബിഎൽഡിഇ അസോസിയേഷൻ കുഞ്ഞിന്റെ ചികിത്സ ഏറ്റെടുത്ത് നടത്തി. സൗജന്യ ചികിത്സയാണ് കുഞ്ഞിന് നൽകുന്നത്. ഇതോടെ ഒരു കുടുംബത്തിന്റെ നിർബന്ധിത മതപരിവർത്തനം കൂടി ഒഴിവാക്കാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
Comments