ലഖ്നൗ: പ്രഗതിശീല് സമാജ്വാദി പാർട്ടി ലോഹ്യ അധ്യക്ഷൻ ശിവപാൽസിംഗ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിലേക്കെന്ന സൂചന നൽകിയാണ് കൂടിക്കാഴ്ച. ഉത്തർപ്രദേശ് നിയമസഭയിലെ എംഎൽഎയായി ശിവ്പാൽ സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയത്.
സമാജ്വാദി പാർട്ടി എംഎൽഎ ആയിരുന്നിട്ടും തലസ്ഥാനത്ത് പാർട്ടി എംഎൽഎമാരുടെ അവലോകന യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാത്തത് അസ്വാരസ്യത്തിന് ഇടയാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായുള്ള ശിവ്പാലിന്റെ കൂടിക്കാഴ്ച സൗഹൃദസന്ദർശനമായിരുന്നുവെന്ന് പാർട്ടി വക്താവ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജസ്വന്ത്നഗർ അസംബ്ലി മണ്ഡലത്തിൽ നിന്ന് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിയുടെ ചിഹ്നത്തിൽ ശിവപാൽ യാദവ് മത്സരിച്ചു വിജയിച്ചിരുന്നു.
പാർട്ടി സഖ്യത്തിൽ വിള്ളൽ വീഴുമെന്ന സൂചനയാണ് പുതിയ രാഷ്ട്രീയ സാഹചര്യം നൽകുന്നത്. സമാജ്വാദി പാർട്ടി നിയമസഭാ കക്ഷി യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ശിവ്പാൽ സിംഗ് യാദവ് രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെ പരാമർശിച്ച് വികാര വിക്ഷുബ്ധനായി. രാമന്റെ വിജയത്തിന് ഹനുമാന്റെ റോളെന്തെന്ന് ഓർക്കണമെന്നായിരുന്നു അദ്ദേഹത്തന്റെ വാക്കുകൾ. കഴിഞ്ഞ ദിവസം അഖിലേഷ് യാദവും എസ്പി സഖ്യകക്ഷികളും തമ്മിലുള്ള കൂടിക്കാഴ്ച ശിവപാൽ ഒഴിവാക്കിയത് അസ്വാരസ്യം മൂർധന്യാവസ്ഥയിലെന്ന സൂചനയാണ് നൽകുന്നത്.
അമ്മാവനും മരുമകനും തമ്മിൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്വന്തം പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിലായിരുന്നു. എന്നാൽ 2022 ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ഇരുവരും സഖ്യമുണ്ടാക്കി. 2022ലെ യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവും ബിജെപിയിൽ ചേർന്നിരുന്നു.
Comments