കോട്ടയം : കോട്ടയത്ത് വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വനം വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ എ കെ ശശീന്ദ്രന്റെ വണ്ടി പണികൊടുത്തു. ഗസ്റ്റ് ഹൗസിൽ നിന്ന് പരിപാടിക്ക് പുറപ്പെടാനിരിക്കെ വണ്ടി സ്റ്റാർട്ട് ആകാതെ വന്നതോടെ ഏറെ നേരം മന്ത്രി കാത്തുനിന്നു. എന്നാൽ വണ്ടിയുടെ പിണക്കം തുടർന്നതോടെ വനംവകുപ്പ് ഏർപ്പെടുത്തിയ മറ്റൊരു വാഹനത്തിലാണ് മന്ത്രി പരിപാടിക്കെത്തിയത്.
ഇന്നലെയായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. പരിപാടിക്ക് തൊട്ടുമുൻപ് വിശ്രമിക്കാനായി മന്ത്രി കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തി.
രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായും പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പരിപാടിക്കായി മന്ത്രി പുറത്തേക്ക് വന്നു. ഇതിനിടെ മാദ്ധ്യമപ്രവർത്തകരോടും സംസാരിച്ചു. ഇതിന് പിന്നാലെയാണ് അഞ്ചാം നമ്പർ വാഹനത്തിൽ പരിപാടി സ്ഥലത്തേക്ക് മന്ത്രി പുറപ്പെട്ടത്. എന്നാൽ വാഹനത്തിന് അടുത്തെത്തിയ മന്ത്രി കണ്ടത് മറ്റൊരു കാഴ്ചയാണ്.
പാർട്ടി നേതാക്കളും പ്രവർത്തകരും അഞ്ചാം നമ്പർ സർക്കാർ വാഹനം തള്ളുന്നു. സ്റ്റാർട്ട് ആകാതെ വന്നതോടെയാണ് തള്ള് തുടങ്ങിയത്. തുടർന്ന് വണ്ടി നോക്കി മന്ത്രി അൽപ്പം കാത്തുനിന്നു. ഇതിനിടെ മാദ്ധ്യമപ്രവർത്തകർ വാഹനം തള്ളുന്ന വീഡിയോ എടുക്കാൻ ആരംഭിച്ചതോടെ പ്രവർത്തകർ പിൻവാങ്ങി. ഞങ്ങൾ ഇനി വാഹനം തള്ളാൻ ഇല്ല എന്നായി പ്രവർത്തകരുടെ നിലപാട്.
മന്ത്രി പിന്നെയും കാത്തു നിൽക്കുന്നത് കണ്ട ഉദ്യോഗസ്ഥർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരു വാഹനം അടിയന്തരമായി എത്തണമെന്ന് ആവശ്യപ്പെട്ടു. പത്ത് മിനിറ്റിന് ശേഷം വാഹനം എത്തി. വാഹനത്തിന്റെ മുന്നിൽ ഔദ്യോഗികമായി സ്ഥാപിച്ച വകുപ്പിന്റെ കൊടി അഴിച്ചു മാറ്റിയാണ് മന്ത്രിക്ക് വേണ്ടി ഫോറസ്റ്റ് വാഹനം പരിപാടി സ്ഥലത്തേക്ക് കുതിച്ചത്.
Comments